സന്നിധാനത്തെ ഹോട്ടലുകളിലും വ്യാപാര സ്ഥാപനങ്ങളിലും നടത്തിയ പരിശോധനയിൽ, 3,64,000 രൂപ പിഴ ഈടാക്കി
മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് സന്നിധാനത്തെ ഹോട്ടലുകളിലും വ്യാപാര സ്ഥാപനങ്ങളിലും നടത്തിയ വ്യാപക പരിശോധനയിൽ വിവിധ കേസുകളിലായി 3,64,000 രൂപ പിഴ ഈടാക്കി. ഡ്യൂട്ടി മജിസ്‌ട്രേറ്റിന്റെ നേതൃത്വത്തിൽ ജനുവരി ഒന്ന് മുതൽ നടത്തിയ പരിശോധനകളിൽ ആണ് ഇത് .അമിത വില ഈടാക്കൽ, തൂക്കത്തിൽ കുറച്ച് വിൽപന, പരമാവധി വിലയേക്കാൾ അധികം രൂപയ്ക്ക് വിൽപന, മായം ചേർന്ന ജ്യൂസ് വിൽപന, അനുവദിച്ചതും അധികം ഗ്യാസ് സിലിണ്ടർ സൂക്ഷിച്ചത്, കേടായ ഭക്ഷണ സാധനങ്ങളുടെ വിൽപന, ഹെൽത്ത് കാർഡ് ഇല്ലാത്ത ജീവനക്കാർ, പഴകിയ ഭക്ഷണസാധനങ്ങളുടെ വിൽപന, അളവ് തൂക്ക് ഉപകരണം യഥാസമയം പുനപരിശോധന നടത്തി മുദ്ര ചെയ്യാതെ ഉപയോഗിച്ചത് തുടങ്ങിയ നിയമലംഘനങ്ങൾ നടത്തിയ സ്ഥാപനങ്ങളിൽ നിന്നാണ് പിഴ ഈടാക്കിയത്.സന്നിധാനം ഡ്യൂട്ടി മജിസ്‌ടേറ്റ് കെ ആർ മനോജ്, എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റ് രസ്‌നേഷ് എന്നിവരാണ് നേതൃത്വം നൽകിയത്. അഞ്ച് പേർ വീതമുള്ള മൂന്ന് സ്‌ക്വാഡുകളായിട്ടായിരുന്നു പരിശോധന. ആരോഗ്യം, റവന്യൂ, ലീഗൽ മെട്രോളജി, സപ്ലൈകോ, തദ്ദേശ സ്വയംഭരണ വകുപ്പ് എന്നിവയുടെ ഉദ്യോഗസ്ഥരും സ്‌ക്വാഡിന്റെ ഭാഗമായിരുന്നു
