'സമത്വത്തിന് എതിര്, ലജ്ജാകരം'; ഖാർഗെയ്‌ക്കെതിരായ ജാതി വിവേചനം പ്രതിഷേധാർഹമെന്ന് മുഖ്യമന്ത്രി
എ.ഐ.സി.സി അധ്യക്ഷനും രാജ്യസഭാ പ്രതിപക്ഷ നേതാവുമായ മല്ലികാർജുൻ ഖാർഗെ പങ്കെടുത്ത വേദിയിൽ ബി.ജെ.പി പ്രവർത്തകർ 'ഹോമം' നടത്തി ശുദ്ധീകരണം നടത്തിയ സംഭവം അങ്ങേയറ്റം പ്രതിഷേധാർഹവും ലജ്ജാകരവുമാണെന്ന് മുഖ്യമന്ത്രി. ഉത്തരാഖണ്ഡിലെ ഹൽദ്വാനിയിൽ നടന്ന ഈ സംഭവം ജനാധിപത്യ മൂല്യങ്ങളുടെയും ഭരണഘടന ഉറപ്പുനൽകുന്ന സമത്വത്തിന്റെയും പരസ്യമായ ലംഘനമാണെന്ന് അദ്ദേഹം പ്രസ്താവനയിൽ വ്യക്തമാക്കി.
ദളിത് വിഭാഗത്തിൽപ്പെട്ട ആളായതുകൊണ്ടാണ് താൻ സംസാരിച്ച വേദി ശുദ്ധീകരിച്ചതെന്നും ഇതിന് പിന്നിൽ പ്രവർത്തിച്ചവരെ ജയിലിലടയ്ക്കണമെന്നും ഖാർഗെ ആവശ്യപ്പെട്ടിരുന്നു. ദളിത് സമൂഹത്തിന്റെ കൂടി ത്യാഗവും പോരാട്ടവുമാണ് നമ്മുടെ രാജ്യത്തെയും ജനാധിപത്യത്തെയും കെട്ടിപ്പടുത്തതെന്ന് മുഖ്യമന്ത്രി ഓർമിപ്പിച്ചു.
ചരിത്രം തിരുത്തിയെഴുതാൻ ശ്രമിക്കുന്ന ബി.ജെ.പിക്കും സംഘപരിവാറിനും ദളിത് സമൂഹത്തിന്റെ സംഭാവനകളെ തുടച്ചുനീക്കാൻ കഴിയില്ല. സംഭവത്തിൽ കുറ്റവാളികൾക്കെതിരെ കർശന നിയമ നടപടി സ്വീകരിക്കണമെന്നും ജാതി അനാചാരങ്ങൾക്കും വിവേചനങ്ങൾക്കുമെതിരെ രാജ്യത്തെ ജനങ്ങൾ ഒറ്റക്കെട്ടായി നിലകൊള്ളണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
