'കൃഷി നഷ്ടപ്പെടുമ്പോൾ കർഷകർക്ക് വേദന ഉണ്ടാകും';കെ.എസ്.ഇ.ബിയുടെ വാഴ വെട്ടലിൽ കൃഷിമന്ത്രി

കെഎസ്ഇബി അധികൃതർ വാഴക്കൃഷി വെട്ടിനശിപ്പിച്ച കോതമംഗലം പുതുപ്പാടിയിൽ മന്ത്രി പി. പ്രസാദ് സ്ഥലം സന്ദർശനം നടത്തി. കർഷകരെയും മന്ത്രി കണ്ടു. കുഞ്ഞുങ്ങളെ പോലെ പരിചരിക്കുന്ന കൃഷി നഷ്ടപ്പെടുമ്പോൾ കർഷകർക്ക് വിങ്ങലും വേദനയും ഉണ്ടാവുമെന്ന് മന്ത്രി പറഞ്ഞു. വെള്ളിയാഴ്ച രാവിലെയാണ് മന്ത്രി സ്ഥലം സന്ദർശിച്ചത്. കർഷകൻ തോമസിനെ കണ്ട് നഷ്ടപരിഹാരം നൽകുമെന്ന് മന്ത്രി ഉറപ്പു നൽകി.
വലിയ നഷ്ടമാണ് ഉണ്ടായതെന്നും. ഇനി ഇത്തരം നടപടികൾ ആവർത്തിക്കാതിരിക്കാൻ വിവിധ വകുപ്പുകൾ ശ്രദ്ധിക്കണമെന്നും കൃഷി വകുപ്പിൻറെ ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച് തയാറാക്കിയ റിപ്പോർട്ടിൻറെ അടിസ്ഥാനത്തിൽ കൂടിയാണ് ധനസഹായം അനുവദിച്ചതെന്നും തുക എത്രയും വേഗം കൈമാറുമെന്നും മന്ത്രി പറഞ്ഞു. മന്ത്രിയുടെ സന്ദർശനത്തിൽ സന്തോഷമുണ്ടെന്ന് തോമസ് പറഞ്ഞു.
വൈദ്യുതിലൈനുകൾ താഴ്ന്ന് പോകുന്ന സ്ഥലങ്ങളിൽ ഏതൊക്കെ കൃഷികൾ നടത്താമെന്നതിനെ സംബന്ധിച്ച് കൃഷിവകുപ്പ് കൃത്യമായ പരിശീലനം നൽകുന്നില്ലെന്നുള്ള പരാതി പ്രദേശത്തെ കർഷകർ മന്ത്രിയെ അറിയിച്ചു. വൈദ്യുതവകുപ്പും കൃഷിവകുപ്പും സംയുക്തമായി സംസ്ഥാനത്ത് അത്തരം പരിശീലന പരിപാടികളെക്കുറിച്ച് ആലോചിക്കാമെന്ന് മന്ത്രി പറഞ്ഞു.