വയനാട് കമ്പമലയോട് ചേർന്ന് വീണ്ടും തീപിടുത്തം; തീപിടുത്തത്തിൽ ദുരൂഹതയുണ്ടെന്ന് വയനാട് ഡി.എഫ്.ഒ

വയനാട് കമ്പമലയോട് ചേർന്ന് വീണ്ടും തീപിടുത്തം. കൽക്കോട്ട മലയിലെ രണ്ട് സ്ഥലങ്ങളിലും നരിനിരങ്ങി മലയിലും ആണ് തീപിടുത്തം ഉണ്ടായത്. തീപിടുത്തത്തിൽ ദുരൂഹതയുണ്ടെന്നും ആരെങ്കിലും തീ ഇട്ടതാകാനാണ് സാധ്യതയെന്നും നോർത്ത് വയനാട് ഡി എഫ് ഒ പറയുന്നു.
12 ഹെക്ടറോളം പുൽമേട് ആണ് ഇന്നലെ മാത്രം തീപിടുത്തത്തിൽ കത്തി നശിച്ചത്. വൈകുന്നേരത്തോടെ തീ അണച്ചെങ്കിലും ഇന്ന് ഉച്ചയോടെ വീണ്ടും തീപിടുത്തം ഉണ്ടാവുകയായിരുന്നു. കാട്ടുതീയാണെന്നായിരുന്നു ഇന്നലെ ഉള്ള നിഗമനം. എന്നാൽ സ്വാഭാവികമായ തീപിടുത്തം അല്ലെന്നാണ് വനംവകുപ്പിന്റെ അനുമാനം.
കൽക്കോട്ട മലയിൽ ആദ്യം തീ ഉണ്ടായ ഭാഗത്ത് നിയന്ത്രണ വിധേയമാക്കാൻ വനം വകുപ്പിനും ഫയർഫോഴ്സ് സംഘത്തിന് കഴിഞ്ഞിരുന്നു. എന്നാൽ മറുഭാഗത്തും നരിനിറങ്ങി മലയിലും പിന്നാലെ തീപിടുത്തം ഉണ്ടാവുകയായിരുന്നു. പ്രദേശത്തെ കാറ്റും തീ വ്യാപിക്കുന്നതിന് കാരണമായിട്ടുണ്ട്. തീ അണക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.
ചൂടുകാലത്ത് തീപിടുത്തം കൂടി ഉണ്ടായതോടെ മൃഗങ്ങൾ ജനവാസ കേന്ദ്രങ്ങളിലേക്ക് കൂട്ടമായി ഇറങ്ങുമോ എന്നാണ് പ്രദേശവാസികളുടെ ആശങ്ക. രാധയെ കടുവ ആക്രമിച്ച പഞ്ചാര കൊല്ലിക്ക് സമീപമാണ് കമ്പമല. നിലവിൽ പുൽമേടുകൾ മാത്രമേ കത്തിയിട്ടുള്ളൂ എന്നും മരങ്ങൾ ഉള്ള വനഭാഗത്തേക്ക് തീ പടർന്നിട്ടില്ല എന്നതും ആശ്വാസകരമാണ്.