'ബില്ലടയ്ക്കാൻ പണമില്ല'; പങ്കാളിയുടെ മൃതദേഹം വിട്ടുകിട്ടാൻ കോടതിയെ സമീപിച്ച് യുവാവ്, ഹർജിയിൽ വിശദീകരണം തേടി

  1. Home
  2. Kerala

'ബില്ലടയ്ക്കാൻ പണമില്ല'; പങ്കാളിയുടെ മൃതദേഹം വിട്ടുകിട്ടാൻ കോടതിയെ സമീപിച്ച് യുവാവ്, ഹർജിയിൽ വിശദീകരണം തേടി

hc kerala


കൊച്ചിയിലെ ഫ്ളാറ്റിൽനിന്നു വീണുണ്ടായ അപകടത്തിൽ മരിച്ച പങ്കാളിയുടെ മൃതദേഹം ആശുപത്രിയിൽ നിന്ന് വിട്ടുകിട്ടുന്നതിനായി ഒപ്പം താമസിച്ചിരുന്ന കോട്ടയം മുണ്ടക്കയം സ്വദേശിയായ യുവാവ് ഹൈക്കോടതിയിൽ ഹർജി ഫയൽ ചെയ്തു. ആശുപത്രി ചെലവായ 1.30 ലക്ഷം രൂപ കണ്ടെത്താനാകാത്തതിനാലാണ് എൽ.ജി.ബി.ടി.ക്യു.ഐ.എ. കമ്മ്യൂണിറ്റിയിൽ ഉൾപ്പെട്ട യുവാവ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. ഹർജി പരിഗണിച്ച ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ സർക്കാരിന്റെയടക്കം വിശദീകരണം തേടി. ചൊവ്വാഴ്ച വിഷയം വീണ്ടും പരിഗണിക്കും.

ലിവ് ഇൻ റിലേഷൻഷിപ്പിൽ ആറ് വർഷമായി ഒന്നിച്ചു താമസിച്ചിരുന്ന തന്റെ പങ്കാളിക്ക് ഫെബ്രുവരി മൂന്നിന് പുലർച്ചെ ഫ്ളാറ്റിൽനിന്ന് താഴെ വീണുണ്ടായ അപകടത്തിൽ സാരമായി പരിക്കേറ്റെന്നും നാലാം തീയതി മരിച്ചെന്നുമാണ് ഹർജിയിൽ പറയുന്നത്.

അപകടത്തെ തുടർന്ന് ആദ്യം കളമശ്ശേരി മെഡിക്കൽ കോളേജിലും പിന്നീട് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു മരണം. പോലീസ് വഴി വിവരമറിയിച്ചതനുസരിച്ച് ബന്ധുക്കൾ എത്തിയെങ്കിലും ആശുപത്രി ഫീസ് അടച്ചാലെ മൃതദേഹം ഏറ്റെടുക്കൂ എന്നായിരുന്നു അവരുടെ നിലപാട് എന്നും ഹർജിയിൽ പറയുന്നു. തങ്ങളുടെ ബന്ധത്തെ ബന്ധുക്കൾ അനുകൂലിച്ചിരുന്നില്ല.

കൂലിവേലക്കാരനായ തനിക്ക് ഇത്രയും തുക കണ്ടെത്താനാകില്ലെന്നും 30,000 രൂപ അടയ്ക്കാൻ തയ്യാറാണെന്നും അതിന്റെ അടിസ്ഥാനത്തിൽ മൃതദേഹം വിട്ടുനൽകണമെന്നുമാണ് ഹർജിയിൽ ആവശ്യപ്പെടുന്നത്.