ആറന്മുള വള്ളസദ്യയ്ക്ക് ഇന്ന് തുടക്കം; ഭക്തർക്കായി 500 സ്പെഷ്യൽ സർവീസുകളുമായി കെഎസ്ആർടിസി

  1. Home
  2. Kerala

ആറന്മുള വള്ളസദ്യയ്ക്ക് ഇന്ന് തുടക്കം; ഭക്തർക്കായി 500 സ്പെഷ്യൽ സർവീസുകളുമായി കെഎസ്ആർടിസി

aaranmula


ചരിത്രപ്രസിദ്ധമായ ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിലെ ഈ വർഷത്തെ വള്ളസദ്യയ്ക്ക് ഇന്ന് ഭക്തിസാന്ദ്രമായ തുടക്കമാകും. ഉച്ചയ്ക്ക് 12 മണിക്ക് ദേവസ്വം മന്ത്രി കെ. മുരളീധരൻ വള്ളസദ്യയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിക്കും. ചടങ്ങിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപി മുഖ്യാതിഥിയാകും. ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ, എംഎൽഎമാരായ അബിൻ വർക്കി, പഴകുളം മധു തുടങ്ങിയ പ്രമുഖരും ചടങ്ങിൽ സംബന്ധിക്കും.

ഉച്ചപൂജയ്ക്ക് ശേഷം ക്ഷേത്ര ശ്രീകോവിലിലെ കെടാവിളക്കിൽ നിന്ന് ദീപം കൈമാറി ആനക്കൊട്ടിലിൽ നിലവിളക്ക് തെളിയിക്കുകയും, ഇലയിൽ വിഭവങ്ങൾ വിളമ്പുന്നതോടെ 56 ദിവസം നീണ്ടുനിൽക്കുന്ന വള്ളസദ്യയ്ക്ക് ഔപചാരിക തുടക്കമാവുകയും ചെയ്യും. വള്ളസദ്യയുടെ ആദ്യദിനത്തിൽ കീഴ്‌ച്ചേരിമേൽ, തെക്കേമുറി, കോടിയാട്ടുകര, തോട്ടപ്പുഴശ്ശേരി, മല്ലപ്പുഴശ്ശേരി, പൂവത്തൂർ പടിഞ്ഞാറ്, തെക്കേമുറി കിഴക്ക്, മേലുകര, ഇടശ്ശേരിമല, ചെറുകോൽ എന്നീ പ്രദേശങ്ങളെ പ്രതിനിധീകരിക്കുന്ന പത്ത് പള്ളിയോടങ്ങളാണ് ക്ഷേത്രക്കടവിൽ എത്തിച്ചേരുന്നത്.

സെപ്റ്റംബർ 16 വരെ നീളുന്ന വള്ളസദ്യയ്ക്ക് ഇത്തവണ റെക്കോർഡ് ബുക്കിംഗാണ് ലഭിച്ചിരിക്കുന്നത്. ഇതിനകം 502 വള്ളസദ്യകൾ ഭക്തർ വഴിപാടായി ബുക്ക് ചെയ്തതായി പള്ളിയോട സേവാസംഘം അറിയിച്ചു. ഇടക്കുളം മുതൽ ചെന്നിത്തല വരെയുള്ള 52 കരകളിലെ പള്ളിയോടങ്ങൾ വഴിപാടുകളുടെ ക്രമമനുസരിച്ച് ദിവസേന വള്ളസദ്യയിൽ പങ്കെടുക്കും. വഴിപാടുകാരോടൊപ്പം സാധാരണ ഭക്തർക്കും ഓൺലൈനായും നേരിട്ടും ലഭ്യമാകുന്ന പ്രത്യേക പാസുകൾ വഴി വള്ളസദ്യയിൽ പങ്കെടുക്കാൻ സൗകര്യമൊരുക്കിയിട്ടുണ്ട്.

വള്ളസദ്യക്കെത്തുന്ന ഭക്തർക്കായി കെ.എസ്.ആർ.ടി.സി. ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തിൽ സംസ്ഥാനത്തെ വിവിധ ഡിപ്പോകളിൽ നിന്ന് ആറന്മുള ക്ഷേത്രത്തിലേക്ക് 500 സ്പെഷ്യൽ സർവീസുകൾ ക്രമീകരിച്ചിട്ടുണ്ട്. ഇതോടെ ഈ വർഷത്തെ വള്ളസദ്യയിൽ വലിയ ഭക്തജന പങ്കാളിത്തമാണ് അധികൃതർ പ്രതീക്ഷിക്കുന്നത്.