ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; അന്വേഷണ സംഘത്തെ പുനഃക്രമീകരിച്ചു
ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ അന്വേഷണസംഘത്തെ പുനഃക്രമീകരിച്ചു. മുപ്പതംഗ അന്വേഷണ സംഘത്തെ പതിനാല് അംഗങ്ങള്‍ ഉള്‍പ്പെടുന്ന അന്വേഷണസംഘമായാണ് ക്രമീകരിച്ചിരിക്കുന്നത്. ജനറല്‍ ട്രാന്‍സ്ഫര്‍ വന്നതോടെ ഇതില്‍ നാലു പേരെ ഒഴിവാക്കുകയും പകരം നാലു പേരെ ഉള്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. കേസിൽ ഉന്നത സിപിഐഎം നേതാക്കളെ ചോദ്യം ചെയ്യാനാണ് അന്വേഷണസംഘത്തിന്റെ നീക്കം.
സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി. ജോയ്, മുൻമന്ത്രി വി. ശിവൻകുട്ടി എന്നിവർക്ക് അടുത്ത ആഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകും. ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിന് പിന്നില്‍ ഗൂഢാലോചന നടന്നിട്ടുണ്ടോയെന്നും ആക്രമണത്തിന് പിന്നില്‍ ആസൂത്രിത ഇടപെടലുകളോ പ്രേരണയോ ഉണ്ടോ എന്നുമാണ് പ്രത്യേക സംഘം അന്വേഷിക്കുന്നത്. സിപിഐഎം നേതാക്കളുടെ ഫോണ്‍ കോളുകളുടെ സൈബര്‍ ഫോറന്‍സിക് പരിശോധന നടത്തുമെന്നും ആക്രമണം ഉണ്ടായ സമയത്തും അതിനു മുന്‍പും നടന്ന ആശയവിനിമയങ്ങള്‍ വിശദമായി പരിശോധിച്ചുവരികയാണെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിട്ടുണ്ട്.കേസിൽ ഇതുവരെ 26 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.ഇനിയും കൂടുതൽ പ്രതികളെ അറസ്റ്റ് ചെയ്യാനുണ്ടെന്നും പൊലീസ് അറിയിച്ചു.
