ബാലരാമപുരം കൊലപാതകം: കുട്ടിയെ കൊലപ്പെടുത്തിയത് അമ്മ ; ശ്രീതുവിനെയും പ്രതിയായ ഹരികുമാറിനെയും നുണപരിശോധനക്ക് വിധേയരാക്കും

തിരുവനന്തപുരം ബാലരാമപുരത്ത് രണ്ടര വയസുകാരിയായ ദേവേന്ദുവിനെ കൊലപ്പെടുത്തിയ കേസിൽ പുതിയ വഴിത്തിരിവ്. നേരത്തേ കുറ്റം ഏറ്റെടുത്ത അമ്മാവൻ ഹരികുമാർ, ഇപ്പോൾ മൊഴി മാറ്റിയിരിക്കുന്നു. കുട്ടിയെ കിണറ്റിലെറിഞ്ഞത് അമ്മ ശ്രീതുവാണെന്നതാണ് പുതിയ മൊഴി. ഹരികുമാറിന്റെ പുതിയ മൊഴിയുടെ അടിസ്ഥാനത്തിൽ നുണ പരിശോധന നടത്താൻ പൊലീസ് തീരുമാനിച്ചു.
ജയിൽ സന്ദർശനത്തിനെത്തിയ റൂറൽ എസ്പിക്കാണ് ഹരികുമാർ മൊഴി നൽകിയത്. ഹരികുമാർ തന്നെയാണ് കുട്ടിയെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയതെന്നായിരുന്നു നേരത്തെയുള്ള മൊഴി. നേരത്തെയുള്ള മൊഴികളുടെയും അന്വേഷണത്തിന്റെയും അടിസ്ഥാനത്തിൽ കുറ്റപത്രം സമർപ്പിക്കാനിരിക്കെയാണ് ഹരികുമാർ താനല്ല കുഞ്ഞിനെ കിണറ്റിലെറിഞ്ഞതെന്ന മൊഴി നൽകിയത്.
ഹരികുമാറിന്റെ മൊഴി മാറ്റത്തോടെ നുണപരിശോധനയ്ക്കുശേഷം കുറ്റപത്രം നൽകിയാൽ മതിയെന്നാണ് പൊലീസിന്റെ തീരുമാനം. സഹോദരിയുമായുള്ള വഴിവിട്ട ബന്ധത്തിന് കുട്ടി തടസ്സമായപ്പോൾ ഹരികുമാർ കൊലപ്പെടുത്തിയെന്നാണ് നിലവിലുള്ള കേസ്.