കേസ് ഒത്തുതീർപ്പാക്കിയില്ല, ഭാര്യയെ ബ്യൂട്ടിപാര്‍ലറില്‍ കയറി മർദ്ദിച്ച ഭർത്താവിന് തടവ് ശിക്ഷ

കേസ് ഒത്തുതീര്‍പ്പാക്കാത്ത വിരോധത്താല്‍ ബ്യൂട്ടി പാര്‍ലറില്‍ അതിക്രമിച്ചു കയറി ഭാര്യയെ ദേഹോപദ്രവം ചെയ്ത കേസില്‍ പ്രതിയായ ഭര്‍ത്താവിന് 11 മാസം തടവും പിഴയും ശിക്ഷ.
കുടുംബപ്രശ്നം മൂലം വേര്‍പിരിഞ്ഞ് കഴിയുന്ന ഭാര്യയോടുള്ള വിരോധം നിമിത്തം ബ്യൂട്ടിപാര്‍ലറിലേക്ക് അതിക്രമിച്ചു കയറി കൈ കൊണ്ടും, കീ ചെയിന്‍ കൊണ്ടും, സ്റ്റീല്‍ വള കൊണ്ടും, മുഖത്തും, തലയിലും അടിച്ച് ദേഹോപദ്രവം ചെയ്ത കേസിലാണ് പ്രതിയായ ചെവ്വൂര്‍ ഐനിക്കല്‍ പടിക്കല ജോഷിയെ വിവിധ വകുപ്പുകളിലായി 11 മാസം തടവിനും പിഴയടക്കുന്നതിനും ശിക്ഷിച്ചത്.
തൃശൂര്‍ പ്രിന്‍സിപ്പല്‍ അസിസ്റ്റന്റ് സെഷന്‍സ് ജഡ്ജ് എസ്. തേജോമയി തമ്പുരാട്ടിയാണ് ശിക്ഷ വിധിച്ചത്. പിഴത്തുക അതിക്രമത്തിന് ഇരയായ ഭാര്യക്ക് നല്‍കാനും വിധിയില്‍ പറഞ്ഞിട്ടുണ്ട്. 2019 ജൂണ്‍ 16ന് ചെവ്വൂരിലെ ബ്യൂട്ടിപാര്‍ലറില്‍ ഉച്ച സമയത്താണ് കേസിനാസ്പദമായ സംഭവം നടന്നത്