വയനാട് തുരങ്കപാതയ്ക്ക് കേന്ദ്ര അനുമതി

കോഴിക്കോടും വയനാടും തമ്മിലുള്ള തുരങ്കപാതയ്ക്ക് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചു. വിദഗ്ധസമിതിയാണ് പദ്ധതിക്ക് അനുമതി നൽകിയത്. വിശദമായ വിജ്ഞാപനം ഉടൻ പുറത്ത് വരും. ഇനി സംസ്ഥാന സർക്കാർ തുരങ്കപാത നിർമ്മാണത്തിനുള്ള ടെണ്ടർ നടപടികളിലേക്ക് നീങ്ങും. നാലുവരി പാതയ്ക്കാണ് അനുമതി ലഭിച്ചത്.
ഇതോടെ കോഴിക്കോട് - വയനാട് ജില്ലകളുടെ സ്വപ്ന പദ്ധതിയായ തുരങ്കപാത യാഥാർഥ്യത്തോട് അടുക്കുകയാണ്. താമരശ്ശേരി ചുരത്തിന് ബദലായാണ് ആനക്കാംപൊയിൽ - കള്ളാടി - മേപ്പാടി മേഖലയിലൂടെയാണ് തുരങ്കപാത നിർമിക്കുന്നത്. പരിസ്ഥിതി ലോല പ്രദേശത്തായതിനാൽ ഉചിതമായ സുരക്ഷാ മുൻകരുതലുകൾ സ്വീകരിച്ചാകും നിർമ്മാണം
തുരങ്കപാത യാഥാർഥ്യമായാൽ കോഴിക്കോട് ജില്ലയിലെ ആനക്കാംപൊയിലിൽനിന്ന് വെറും 16 കിലോ മീറ്റർ സഞ്ചരിച്ചാൽ വയനാട്ടിലെ മേപ്പാടിയിലെത്താൻ സാധിക്കും. 2043.74 കോടി രൂപയാണ് തുരങ്കപാത നിർമാണത്തിന് പ്രതീക്ഷിക്കുന്ന ചിലവ്. 8.11 കിലോമീറ്ററാണ് തുരങ്കത്തിന്റെ ദൈർഘ്യം. പദ്ധതിയിൽ അഗ്‌നിശമന സംവിധാനവും, ടണൽ വെന്റിലേഷൻ, റേഡിയോ, ഫോൺ, ശബ്ദ സംവിധാനം, സുരക്ഷാ ലൈറ്റുകൾ, സിസിടിവി, എമർജൻസി കോൾ സംവിധാനം തുടങ്ങിയവയും ഉൾപ്പെടും.മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് വിലയിരുത്തുന്ന പ്രധാന പദ്ധതികളിലൊന്നാണ് തുരങ്കപാത.പദ്ധതിക്ക് ആവശ്യമായ സ്ഥലമെടുപ്പ് ഇതിനകം പൂർത്തിയായിട്ടുണ്ട്.