ചങ്ങനാശേരി മുൻ ആർച്ച് ബിഷപ്പ് മാർ ജോസഫ് പൗവ്വത്തിൽ അന്തരിച്ചു

ചങ്ങനാശേരി അതിരൂപത മുൻ ആർച്ച് ബിഷപ്പ് മാർ ജോസഫ് പൗവ്വത്തിൽ അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്നായിരുന്നു മരണം. 1985 നവംബർ അഞ്ച് മുതൽ 2007 മാര്‍ച്ച് 19 വരെ ചങ്ങനാശേരി അതിരൂപതയുടെ ആർച്ച് ബിഷപ്പായിരുന്നു. അതിരൂപതയിലെ കുറുമ്പനാടം അസംപ്ഷന്‍ ഇടവകയിലെ പൗവ്വത്തിൽ കുടുംബാംഗമായിരുന്നു മാർ ജോസഫ്.
പൗവ്വത്തിൽ അപ്പച്ചന്റെയും മറിയക്കുട്ടിയുടെയും മകനായി 1930 ഓഗസ്റ്റ് 14നായിരുന്നു ജനനം. പുളിയാങ്കുന്ന് ഹോളി ഫാമിലി എല്‍പി സ്‌കൂള്‍, കുറുമ്പനാടം സെന്റ് പീറ്റേഴ്സ് ഹൈസ്‌കൂള്‍, ചങ്ങനാശേരി എസ്ബി ഹൈസ്‌കൂള്‍, എസ്ബി കോളജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം പൂര്ത്തിയാക്കിയ ശേഷം 1962 ഒക്ടോബര്‍ മൂന്നിന് പൗരോഹിത്യം സ്വീകരിച്ചു. 1972 ഫെബ്രുവരി 13ന് റോമില്‍ വച്ച് പോള്‍ ആറാമന്‍ മാർപാപ്പായില്‍ നിന്നായിരുന്നു മെത്രാഭിഷേകം സ്വീകരിച്ചത്. കാഞ്ഞിരപ്പള്ളി രൂപതയുടെ പ്രഥമ ബിഷപ്പായിരുന്നു.
പിന്നീട് 1985 നവംബര്‍ അഞ്ചിനാണ് ചങ്ങനാശേരി ആര്‍ച്ച്ബിഷപായി നിയമിതനായത്. 22വര്‍ഷക്കാലം ചങ്ങനാശേരി അതിരൂപതയുടെ ബിഷപ്പായിരുന്ന മാര്‍ പവ്വത്തിലിനെ ക്രൗണ്‍ ഓഫ് ദ ചര്‍ച്ച് എന്നാണ് സഭാപിതാക്കന്മാര്‍ വിശേഷിപ്പിക്കുന്നത്.1993 മുതല്‍ 1996വരെ കെസിബിസി പ്രസിഡന്റായും 1994 മുതല്‍ 1998വരെ സിബിസിഐ പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്. 2007 മാര്‍ച്ച് 19നായിരുന്നു അദ്ദേഹം സ്ഥാനത്തിൽ നിന്നും വിരമിച്ചത്.