വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ കമ്മീഷനിംഗ് ചടങ്ങ്; വിഡി സതീശൻ പങ്കെടുത്തേക്കില്ല; ക്ഷണക്കത്ത് വിവാദത്തിൽ

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിയുടെ കമ്മീഷനിംഗ് ചടങ്ങിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പങ്കെടുക്കില്ല. വിഷയം വിവാദമായപ്പോൾ പ്രതിപക്ഷനേതാവിനെ ക്ഷണിച്ചുവെന്ന് വരുത്തുകയാണ് സർക്കാർ ചെയ്തതെന്നാണ് കോൺഗ്രസിലെ പൊതുവികാരം.ആദ്യഘട്ടത്തിൽ സതീശനെ ഒഴിവാക്കി പ്രധാനമന്ത്രി മോഡി കമ്മീഷൻ ചെയ്യുന്ന ചടങ്ങിലേക്ക് പ്രതിപക്ഷത്ത് നിന്ന് ആദ്യം ക്ഷണിച്ചത് സ്ഥലം എംപി ശശി തരൂരിനെയും എംഎൽഎ എം വിൻസെൻറിനെയും മാത്രം.പ്രതിഷേധങ്ങൾ ശക്തമായതോടെയാണ് സർക്കാർ പ്രതിപക്ഷനേതാവിന് പിന്നീട് ക്ഷണക്കത്ത് അയച്ചത്.
വിഡി സതീശനെ ഒഴിവാക്കാൻ സർക്കാർ നൽകിയ വിശദീകരണമാണ് കോൺഗ്രസിനെ ചൊടിപ്പിച്ചത്. സർക്കാറിന്‍റെ വാർഷികാഘോഷം പ്രതിപക്ഷം ബഹിഷ്ക്കരിച്ചതാണ് കാരണമെന്നായിരുന്നു തുറമുഖ മന്ത്രിയുടെ രാവിലത്തെ വിശദീകരണം. കോൺഗ്രസ് ശക്തമായി വിമർശിച്ചതോടെ സർക്കാർ വെട്ടിലായിരിക്കുകയാണ്.2023-ലെ ആദ്യ ചരക്ക് കപ്പൽ വരവിനുള്ള ചടങ്ങിൽ പ്രതിപക്ഷനേതാവിന് ക്ഷണമുണ്ടായിരുന്നുവെങ്കിലും, അന്ന് ഉമ്മൻചാണ്ടിക്ക് മാത്രം ക്രെഡിറ്റ് നൽകിയ പ്രസംഗം എൽ.ഡി.എഫ് യിൽ അതൃപ്തി സൃഷ്ടിച്ചതായും റിപ്പോർട്ടുകളുണ്ട്. കഴിഞ്ഞ വർഷത്തെ ട്രയൽ റണ്ണിലേയ്ക്കും പ്രതിപക്ഷ നേതാവിനെ ക്ഷണിച്ചിരുന്നില്ല.