വാഹനങ്ങളിൽ ആൾട്ടറേഷൻ നടത്തുന്ന സ്ഥാപനങ്ങൾ ഉടമകൾക്ക് സാക്ഷ്യപത്രം നൽകണമെന്ന് ഗതാഗത മന്ത്രി

  1. Home
  2. Kerala

വാഹനങ്ങളിൽ ആൾട്ടറേഷൻ നടത്തുന്ന സ്ഥാപനങ്ങൾ ഉടമകൾക്ക് സാക്ഷ്യപത്രം നൽകണമെന്ന് ഗതാഗത മന്ത്രി

antony raj


വാഹനങ്ങളിൽ ആൾട്ടറേഷൻ നടത്തുന്ന സ്ഥാപനങ്ങൾ അവ സുരക്ഷിതമാണെന്നും, മാനദണ്ഡങ്ങൾക്ക് വിധേയമാണെന്നും, അപകടമുണ്ടായാൽ അതിന്റെ ഉത്തരവാദം ഏറ്റെടുക്കുമെന്നുമുള്ള സാക്ഷ്യപത്രം വാഹന ഉടമകൾക്ക് നൽകണമെന്ന് നിഷ്കർഷിക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. യാത്രക്കിടയിലും നിർത്തിയിടുമ്പോഴും വാഹനങ്ങൾ തീപിടിക്കുന്ന സംഭവങ്ങൾ കേരളത്തിൽ വർദ്ധിക്കുന്നതുമായി ബന്ധപ്പെട്ട് അനൂപ് ജേക്കബ് എംഎൽഎ നിയമസഭയിൽ ഉന്നയിച്ച ശ്രദ്ധ ക്ഷണിക്കലിന് നൽകിയ മറുപടിയിലാണ് മന്ത്രി ഈക്കാര്യം അറിയിച്ചത്.

വാഹനങ്ങൾ തീപിടിച്ചുണ്ടാകുന്ന അപകടങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടതോടെ, അതിന്റെ യഥാർത്ഥ കാരണം കണ്ടെത്തി ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുവാനായി ഗതാഗത മേഖലയിലെ സാങ്കേതിക വിദഗ്ധരുടെയും, ഉന്നത ഉദ്യോഗസ്ഥരുടെയും, വാഹന നിർമ്മാതാക്കളുടെയും, ഡീലർമാരുടെയും, ഇൻഷുറൻസ് സർവ്വേ പ്രതിനിധികളുടെയും യോഗം ചേര്‍ന്ന് വിലയിരുത്തിയതായും മന്ത്രി പറഞ്ഞു.

മനുഷ്യനിർമ്മിതമായ കാരണങ്ങൾകൊണ്ടും, യന്ത്ര തകരാറുകൾ കൊണ്ടും ഉണ്ടാവുന്ന ഇലക്ട്രിക്കൽ സർക്യൂട്ട് പ്രശ്നങ്ങളാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമികമായി വിലയിരുത്തൽ. ലൈറ്റ് മോട്ടോർ വാഹനങ്ങളിലാണ് ഇത്തരം തീപിടുത്തങ്ങൾ കൂടുതലായി ഉണ്ടാവുന്നത്. ലോ വേരിയന്റ് വാഹനങ്ങളെ ഹൈ വേരിയന്റാക്കാൻ, ഓട്ടോമൊബൈൽ സ്റ്റാൻഡേർഡ് അനുസരിച്ചുള്ളതല്ലാത്ത ഫ്യൂസും വയറിങ്ങും അനുബന്ധ ഉപകരണങ്ങളും ഉപയോഗിച്ച് കൂടുതൽ ഫിറ്റിംഗ്സുകൾ ഘടിപ്പിച്ച്  നിയമവിരുദ്ധമായി അൾട്ടറേഷൻ നടത്തുന്നത് തീപിടുത്തത്തിനുള്ള പ്രധാനകാരണമായി വിലയിരുത്തിയിട്ടുണ്ട്.

ഇത്തരം അനധികൃത ആൾട്ടറേഷനുകൾ നിരുത്സാഹപ്പെടുത്തണം. ഇതോടൊപ്പം ഇവ ചെയ്യുന്ന സ്ഥാപനങ്ങളെ നിയന്ത്രിക്കുന്നതിനു വേണ്ടി അത്തരം ആൾട്ടറേഷൻ നടത്തുന്ന സ്ഥാപനങ്ങള്‍ അപകടമുണ്ടാകുന്നതിന്റെ ഉത്തരവാദിയായിരിക്കുമെന്നുള്ള സാക്ഷ്യപത്രം നല്‍കാനുള്ള നടപടിയും സ്വീകരിക്കും. ഇത്തരം പ്രവർത്തികളുടെ അപകട സാധ്യതകളെക്കുറിച്ച് വാഹനം വാങ്ങുന്നവരെ ബോധവൽക്കരിക്കുവാൻ ഡീലർമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും ഗതാഗതമന്ത്രി വ്യക്തമാക്കി.