ബാലൻസ് ചോദിച്ചതിന് വിദ്യാർത്ഥിയെ കണ്ടക്ടർ കെഎസ്ആർടിസി ബസിൽ നിന്നും ഇറക്കിവിട്ടു; അപമാനിച്ചതായും പരാതി

ടിക്കറ്റ് തുകയുടെ ബാക്കി ചോദിച്ച ഹൈസ്കൂൾ വിദ്യാർത്ഥിനിയെ കെഎസ്ആർടിസി ബസ് കണ്ടക്ടർ അപമാനിച്ചതായി പരാതി. പണം തിരികെ നൽകാതെ കുട്ടിയെ ബസിൽ നിന്ന് ഇറക്കിവിടുകയും ചെയ്തു. തിരിച്ച് പോകാൻ പണമില്ലാത്തിനാൽ കുട്ടി 12 കി.മി നടന്നുവെന്ന് പിതാവ് ആരോപിച്ചു. കഴിഞ്ഞ ദിവസം തിരുവനന്തപുരം നെടുമങ്ങാടാണ് സംഭവം ഉണ്ടായത്.
18 രൂപയായിരുന്നു ബസ് ടിക്കറ്റ് നിരക്ക്. കുട്ടി 100 രൂപ കണ്ടക്ടർക്ക് നൽകിയപ്പോൾ ചില്ലറയില്ലെന്നും ബാക്കി പിന്നീട് നൽകാമെന്നും കണ്ടക്ടർ പറഞ്ഞു. ബസ് ഇറങ്ങാൻ നേരം വിദ്യാർത്ഥിനി ബാക്കി തുക ആവശ്യപ്പെട്ടു. എന്നാൽ ഇത് നൽകാതെ കണ്ടക്ടർ ദേഷ്യപ്പെടാൻ തുടങ്ങി. തിരിച്ചു വീട്ടിൽ പോകാൻ പണമില്ലെന്നും ബാക്കി തുക നൽകണമെന്നും കുട്ടി കണ്ടക്ടറോട് പറഞ്ഞപ്പോൾ ഇയാൾ വീണ്ടും മറ്റുള്ളവരുടെ മുന്നിൽ വച്ച് അപമാനിച്ചുവെന്ന് കുട്ടി വിശദീകരിച്ചു.
സംഭവത്തിൽ കുട്ടിയുടെ പിതാവ് നെടുമങ്ങാട് പൊലീസിന് പരാതി നൽകി. അതേസമയം പൊലീസ് സ്റ്റേഷനിൽ എത്തി കണ്ടക്ടർ കുട്ടിയോട് മാപ്പ് പറയുകയും, പണം തിരിച്ചു നൽകുകയും ചെയ്തു.