പരുമല ആശുപത്രിയിലെ വധശ്രമ കേസ്; അനുഷയുടെ ജാമ്യാപേക്ഷ കോടതി തള്ളി, പ്രതിയെ കസ്റ്റഡിയിൽ വിട്ടു

പരുമല ആശുപത്രിയിൽ വെച്ച് യുവതിയെ കൊല്ലാൻ ശ്രമിച്ച കേസിൽ പ്രതിയായ അനുഷയുടെ ജാമ്യാപേക്ഷ തിരുവല്ല കോടതി തളളി. പ്രതിയെ രണ്ടു ദിവസത്തേക്ക് കോടതി പൊലീസ് കസ്റ്റഡിയിൽ വിട്ടു. വധശ്രമകേസിലെ ഗൂഢാലോചന അടക്കം പൊലീസ് അന്വേഷിക്കും. വിചിത്രമായ കൊലപാതക രീതി ആസൂത്രണം ചെയ്തതിൽ ആരുടെയെങ്കിലും സഹായം ലഭിച്ചുട്ടുണ്ടോ എന്നാണ് പ്രധാനമായും അന്വേഷിക്കുന്നത്.
അനുഷയെ കസ്റ്റഡിയിൽ കിട്ടിയതിനാൽ പരുമല ആശുപത്രിയിലേക്ക് കൊണ്ടുവന്ന് വീണ്ടും തെളിവെടുക്കും. ആവശ്യമാണെങ്കിൽ ആക്രമണത്തിന് ഇരയായ സ്നേഹയുടെ ഭര്‍ത്താവ് അരുണിനൊപ്പം ഇരുത്തി ചോദ്യം ചെയ്യാനും പൊലീസ് ആലോചിക്കുന്നുണ്ട്. ഡിലീറ്റ് ചെയ്ത വാട്സ്ആപ്പ് ചാറ്റുകൾ സംബന്ധിച്ച് അനുഷ കൃത്യമായ മറുപടി പൊലീസിന് നൽകിയിട്ടില്ല. ഈ സാഹചര്യത്തിൽ വാട്സ്ആപ്പ് ചാറ്റുകൾ വീണ്ടെടുക്കുന്നതിനുള്ള നടപടികൾ പൊലീസ് തുടങ്ങി. ഇതിടൊപ്പം അനുഷയുടെ ആദ്യ രണ്ട് ഭർത്താക്കൻമാരുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തും.
അരുണിനെ കഴിഞ്ഞ ദിവസം പോലീസ് ചോദ്യം ചെയ്തിരുന്നു. രണ്ടാം തവണയാണ് അരുണിനെ പൊലീസ് വിളിച്ചുവരുത്തിയത്. ഡിലീറ്റ് ചെയ്ത വാട്സ്ആപ്പ് ചാറ്റുകളുടെ വിശദാംശങ്ങൾ അരുണിനോടും ചോദിച്ചറിഞ്ഞു. പ്രതി അനുഷയുമായുള്ള ബന്ധം, കൊലപാതക ശ്രമത്തിന് മുമ്പ് അനുഷ അരുണിനയിച്ച മെസ്സേജുകൾ എന്നീ വിവരങ്ങളാണ് പൊലീസ് ശേഖരിച്ചത്. ആദ്യ തവണത്തെ ചോദ്യംചെയ്യലിൽ പറഞ്ഞ കാര്യങ്ങൾ തന്നെയാണ് അരുൺ വീണ്ടും ആവർത്തിച്ചത്. വധശ്രമത്തിന്റെ ആസൂത്രണവുമായി ബന്ധമില്ലെന്നും അരുൺ ആവര്‍ത്തിച്ചു.