ഇടതുപക്ഷ ഐക്യം പ്രധാനം; കമ്യൂണിസ്റ്റ് വിരുദ്ധ ‘വൈറസു’കൾക്കെതിരെ നിതാന്ത ജാഗ്രത അനിവാര്യം, പാർട്ടി താൽപര്യം അല്ലാതെ ഒരു വ്യക്തി താൽപര്യവും ഇല്ല: ബിനോയ് വിശ്വം

  1. Home
  2. Kerala

ഇടതുപക്ഷ ഐക്യം പ്രധാനം; കമ്യൂണിസ്റ്റ് വിരുദ്ധ ‘വൈറസു’കൾക്കെതിരെ നിതാന്ത ജാഗ്രത അനിവാര്യം, പാർട്ടി താൽപര്യം അല്ലാതെ ഒരു വ്യക്തി താൽപര്യവും ഇല്ല: ബിനോയ് വിശ്വം

binoy-viswam


പ്രസ്ഥാനം ഏൽപ്പിക്കുന്ന കർത്തവ്യം ചുമതലാബോധത്തോടെ ഏറ്റെടുക്കുക എന്നത് ഒരു കമ്യൂണിസ്റ്റുകാരന്റെ കടമയാണെന്ന് സിപിഐയുടെ പുതിയ സംസ്ഥാന സെക്രട്ടറിയായ ബിനോയ് വിശ്വം. ആ കടമ നിർവഹിക്കുകയാണ് ചെയ്തത്.  'ചികിത്സയ്ക്കു ശേഷം സാധാരണ ജീവിതത്തിലേക്ക് തിരിച്ചു വരുമെന്ന നല്ല ആത്മവിശ്വാസം അന്ന് സഖാവ് കാനത്തിന്  ഉണ്ടായിരുന്നു. മൂന്നു മാസത്തേക്കു സെക്രട്ടറിയുടെ  ചുമതല നിർവഹിക്കണമെന്ന്  ആവശ്യപ്പെട്ടപ്പോൾ ‘‘ഞാൻ വേണോ’’ എന്നാണ് അങ്ങോട്ട് ചോദിച്ചത്. ‘‘ഇതാണ് പ്രശ്നം, ഒരു കാര്യം പറഞ്ഞാൽ സമ്മതിക്കില്ല, അങ്ങേറ്റാൽ മതി’’ എന്നായിരുന്നു സഖാവിന്റെ മറുപടിയെന്ന് ബിനോയ് വിശ്വം മലയാള മനോരമ തിരുവനന്തപുരം ചീഫ് ഓഫ് ബ്യൂറോ സുജിത് നായരുമായി ‘ക്രോസ് ഫയറിൽ’  പറഞ്ഞു.

'കാനംതന്നെ എന്നെ നിർദേശിച്ചുകൊണ്ടു   കത്ത് നൽകിയിരുന്ന കാര്യം ജനറൽ സെക്രട്ടറി യോഗത്തെ അറിയിച്ചു. അതോടെ എല്ലാം പെട്ടെന്ന് കഴിഞ്ഞു. ചില അഭിപ്രായ പ്രകടനങ്ങൾ വന്നു എന്നല്ലാതെ  അക്കാര്യത്തിൽ ഒരു തർക്കവും പാർട്ടിക്ക് അകത്ത് ഉണ്ടായിരുന്നില്ല. വലിയ സംഘർഷമോ യുദ്ധമോ ഉള്ള പാർട്ടിയല്ല കമ്യൂണിസ്റ്റ് പാർട്ടി. കമ്യൂണിസ്റ്റ് പാർട്ടി പ്രവർത്തിക്കുന്നത് ഈ സമൂഹത്തിലാണല്ലോ. അതിലെ തെറ്റായ പ്രവണതകൾ ഇവിടെയും സ്വാധീനം ചെലുത്തിയേക്കാം. നിരന്തരമായ കമ്യൂണിസ്റ്റ് ജാഗ്രത മാത്രമേ വഴിയുള്ളൂ. മുതലാളിത്തത്തിന്റെ മൂല്യബോധത്തിനും പണത്തിന്റെ സ്വാധീനത്തിനും അടിപ്പെട്ടു പോകാതെ സൂക്ഷിക്കുക എന്നത് കമ്യൂണിസ്റ്റുകാരന്റെ കർത്തവ്യമാണ്. പാർട്ടിയുടെ പരിശുദ്ധി വളരെ പ്രധാനമാണ്. നിതാന്ത ജാഗ്രത കാട്ടിയില്ലെങ്കിൽ ഈ വൈറസ് കമ്യൂണിസ്റ്റ് പാർട്ടിയേയും പിടികൂടും . ഇത്തരം പ്രവണതകൾക്കെതിരെയുള്ള പോരാട്ടത്തിൽ പൊതുവിൽ പാർട്ടി വിജയിക്കാറുണ്ടെങ്കിലും ഒറ്റപ്പെട്ട പ്രശ്നങ്ങൾ ഉണ്ടായെന്നു വരും- ബിനോയ് വിശ്വം.

പുതിയ സെക്രട്ടറി എന്ന നിലയിൽ കമ്യൂണിസ്റ്റ് പാർട്ടിയെ ശക്തിപ്പെടുത്തൽ തന്നെയാണ് ഏറ്റവും പ്രധാന ലക്ഷ്യം. അംഗങ്ങളുടെ എണ്ണം വർധിപ്പിക്കുക മാത്രമല്ല, എണ്ണത്തിനൊപ്പം ഗുണത്തിലും മെച്ചം ഉണ്ടാകണം. ആശയപരമായും രാഷ്ട്രീയമായും സംഘടനാപരമായും പാർട്ടിയെ  ശക്തിപ്പെടുത്താനായി കൂട്ടായ ശ്രമത്തിന് മുൻകൈ എടുക്കും. കൂട്ടായ എന്ന വാക്കിന് അടിവരയിടുന്നു. ഇടതുപക്ഷ ഐക്യം ശക്തിപ്പെടുത്തുന്നതും ഞങ്ങളുടെ കടമയാണ്.സിപിഎം–സിപിഐ ബന്ധംതന്നെയാണ് അതിൽ പ്രധാനമെന്ന് അദ്ദേഹം പറഞ്ഞു.

കേരളത്തിലെയും ഡൽഹിയിലെയും പ്രവർത്തന രീതിയിൽ താരതമ്യമില്ലെന്ന് ബിനോയ് വിശ്വം പറഞ്ഞു  കേരളത്തിലെ പ്രവർത്തനങ്ങൾക്ക് കുറച്ചു കൂടി അധ്വാനം ആവശ്യമാണ്. യാത്രകൾ ധാരാളം വേണ്ടി വരും, പല വിഷയങ്ങൾ ഉയർന്നു വരും. രാഷ്ട്രീയ ബോധം, നീതിബോധം, പ്രവർത്തനശേഷി, ജനങ്ങളോടുള്ള ബഹുമാനം  ഇതെല്ലാം അടങ്ങുന്ന സഖാക്കളാണ് ഈ പാർട്ടിയിൽ ഉള്ളത്. ജനങ്ങളേക്കാൾ താഴെയാണു നമ്മൾ എന്ന അചഞ്ചലമായ വിശ്വാസമാണ് ഒരു കമ്യൂണിസ്റ്റിനു വേണ്ടതെന്ന ഉറച്ച വിശ്വാസമാണ് എനിക്ക്. ഇത് ഒരു കൂട്ടായ്മയാണെന്ന് അദ്ദേഹം വെളിപ്പെടുത്തി.

‘‘പാർട്ടിക്ക് കളങ്കം ഉണ്ടാക്കുന്ന ഒരു നടപടിയും ഉണ്ടാകരുത്, പാവപ്പെട്ട മനുഷ്യരോട് എന്നും കൂറു കാണിക്കണം.’’ അച്ഛൻ എന്റെ കയ്യിൽ പിടിച്ച് അന്നു പറഞ്ഞത് രണ്ടു കാര്യങ്ങളായിരുന്നു. ഈ രണ്ടും എപ്പോഴും ഓർമിക്കാറുണ്ട്. 'അത് ഒരു ഉപദേശമായിട്ടില്ല, ആജ്ഞയായാണ് കണ്ടിട്ടുളളത്. എല്ലാവരെയും കൂട്ടിയിണക്കിക്കൊണ്ടുപോകുക എന്നതാണ് ഒരു കമ്യൂണിസ്റ്റ് പാർട്ടി സെക്രട്ടറിയുടെ ഏറ്റവും പ്രധാനപ്പെട്ട ദൗത്യം. അതു ചെയ്യാൻ പ്രാപ്തനാണ് എന്നാണ് എന്റെ വിശ്വാസം. പാർട്ടിയുടെയും ജനങ്ങളുടെയും താൽപര്യങ്ങൾ അല്ലാതെ ഒരു വ്യക്തിപരമായ താൽപര്യവും എനിക്കില്ല' - ബിനോയ് വിശ്വം.

അതെസമയം ലോക്സഭാ തിരഞ്ഞെടുപ്പിൽ നിലവിലെ നാലു സീറ്റുകളിൽ തന്നെയാണ് മൽസരിക്കുകയെന്ന് അദ്ദേഹം പറഞ്ഞു. ഇതുവരെ ഏതെങ്കിലും സീറ്റുകൾ സിപിഎമ്മുമായി വച്ചു മാറുന്നതിന് ഞങ്ങൾ ചർച്ച ചെയ്തിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ടഒരു സീറ്റിലും കേരളത്തിൽ ആരും എളുപ്പത്തിൽ ജയിക്കാറില്ലല്ലോ. സിപിഐയുടെ നാല് സീറ്റ് എന്ന നിലയിൽ അല്ല ഞങ്ങൾ കാണുന്നത്. 20 സീറ്റും സിപിഐയുടേതു കൂടിയാണ്. ജയിച്ചു വന്നാൽ സംഘപരിവാറിന് കീഴ്പ്പെടുത്താൻ പറ്റില്ല എന്ന് അക്കൂട്ടർ  കരുതുന്ന ഒരേ ഒരു വിഭാഗം ഇന്ന് രാജ്യത്ത് ഇടതുപക്ഷമാണ്. ഞങ്ങളാരും ബിജെപിക്കായി  കൈ പൊക്കില്ല. കേരളത്തിൽനിന്ന് ജയിക്കുന്ന ഏതു  കോൺഗ്രസുകാരനും നാളെ ബിജെപിയുടെ  കൂടെ ചേരില്ലെന്ന്  ആരു കണ്ടു!. അയോധ്യയുടെ കാര്യത്തിൽ  ഒരു തീരുമാനം എടുക്കാൻ  കോൺഗ്രസ് എത്ര വൈകി? മഹാത്മാഗാന്ധിയുടെ പാർട്ടിക്ക് ഗോഡ്സെയുടെ പാ‍ർട്ടി ഒരു ക്ഷണക്കത്ത് അയച്ചാൽ അതു സ്വീകരിക്കില്ലെന്നു പറയാൻ എന്തിനാണ് ഇത്രയും ചർച്ച! സിപിഎമ്മും സിപിഐയും എടുത്ത തത്വാധിഷ്ഠിത തീരുമാനത്തിന്റെ സ്വാധീനംകൊണ്ടു മാത്രമാണ് ഒടുവിൽ അയോധ്യയിലേക്കു  പോകേണ്ടതില്ലെന്ന തീരുമാനത്തിലേക്ക് അവരെത്തിയത് എന്ന് അദ്ദേഹം വെളിപ്പെടുത്തി. 

'ബിജെപിക്കെതിരെയുള്ള പോരാട്ടത്തിന്റെ രംഗഭൂമി കേരളമല്ല, അത് ഉത്തരേന്ത്യയാണ്. ആ യുദ്ധക്കളം ഉപേക്ഷിച്ച്  കോൺഗ്രസിന്റെ പടനായകൻ രാഹുൽ ഗാന്ധി കേരളത്തിലേക്ക് ഓടിവന്നാൽ അതു പ്രതിപക്ഷ ചേരിക്കു തികച്ചും തെറ്റായ സന്ദേശമാണ് നൽകുന്നത്. ഉത്തരേന്ത്യയിൽ ബിജെപിക്കെതിരെ മൽസരിക്കാനുള്ള ശക്തി കോൺഗ്രസിനില്ലെന്ന സന്ദേശമാണ് കൈമാറ്റപ്പെടുന്നത്. ഇന്ത്യ സഖ്യത്തിനു നേതൃത്വം നൽകുന്ന കോൺഗ്രസ് തന്നെ പരാജയം സമ്മതിച്ച് ഓടിപ്പോയാൽ  മുന്നണിക്കുതന്നെ അതു ദോഷം ചെയ്യും. കോൺഗ്രസിന്റെ ബുദ്ധി ഉണർന്നു പ്രവർത്തിക്കേണ്ടത് ഇക്കാര്യത്തിലാണ്. ആരാണ് കോൺഗ്രസിന്റെ മുഖ്യ എതിരാളി? ആർഎസ്എസും ബിജെപിയുമാണോ? അതോ സംഘപരിവാറിനെതിരെ ഏറ്റവും ശക്തമായ നിലപാട് എടുക്കുന്ന ഇടതുപക്ഷമാണോ? 

രാഹുൽഗാന്ധിയോട് എനിക്ക് വ്യക്തിപരമായി അടുപ്പവും സ്നേഹവും ഉണ്ട്. ദേശീയ രാഷ്ട്രീയത്തിൽ അദ്ദേഹം പ്രതീക്ഷ ജനിപ്പിക്കുന്നുണ്ട്. അദാനിയുടെയും അംബാനിയുടെയും കോർപറേറ്റ് താൽപര്യങ്ങൾക്കെതിരെ സംസാരിക്കാനുള്ള ആർജവം കാണിക്കുന്ന നേതാവാണ് രാഹുൽ ഗാന്ധി. നെഹ്റു പാരമ്പര്യത്തിന്റെ പിന്തുടർച്ചക്കാരനായി രാഹുൽഗാന്ധിയെ കാണാനാണ്  ഇഷ്ടം. ആ രാഹുൽ പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയം ഇന്ന് ആവശ്യപ്പെടുന്നത് ഇടതുപക്ഷത്തിനെതിരെയുള്ള മൽസരമല്ല, ബിജെപിക്കെതിരേയുള്ള പോരാട്ടമാണ്. അദ്ദേഹത്തെ ഉപദേശിക്കുന്നവർ ഇക്കാര്യം ശ്രദ്ധയിൽ പെടുത്തണ'മെന്ന് അദ്ദേഹം പറഞ്ഞു. 

അതെപോലെ ഇടതുപക്ഷം വ്യക്തി പൂജയെ അംഗീകരിക്കുന്നില്ല. അത് ഇടതുപക്ഷത്തിന്റെ രീതിയോ സ്വഭാവമോ അല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 'ഇക്കാര്യത്തിൽ എംടിയെ പോലെ കേരളീയ സമൂഹത്തിൽ സ്ഥാനം ഉള്ള ഒരാൾ മുന്നോട്ടുവയ്ക്കുന്നത് കേരളം ചർച്ച ചെയ്യേണ്ട ആശയങ്ങളാണ്. ഇടതുപക്ഷം ആ നിലയിൽ അദ്ദേഹത്തിന്റെ അഭിപ്രായങ്ങളെ കാണാൻ ബാധ്യതപ്പെടുന്നു. അദ്ദേഹത്തിന്റെ അഭിപ്രായങ്ങളെ വ്യക്തിപരമായി കാണേണ്ട കാര്യമില്ല. 

എംടി  കേരളത്തിലെ സാഹചര്യങ്ങളെ കൂടിയാണ് ഉദ്ദേശിച്ചത്. രാഷ്ട്രീയത്തിലെ മൂല്യച്യുതിയെക്കുറിച്ചു സമൂഹത്തിൽ ആകെ വിമർശനങ്ങളുണ്ട്. അതിൽ  ഏറ്റവും ഉൽകണ്ഠപ്പെടേണ്ടത് ഇടതുപക്ഷം തന്നെയല്ലേ? സിപിഎമ്മിന്റെയും സിപിഐയുടെയും പാർട്ടി കോൺഗ്രസുകൾ ചർച്ച ചെയ്യുന്ന  സംഘടനാരേഖകളിൽ എപ്പോഴും ചൂണ്ടിക്കാട്ടുന്ന അന്യവർഗപ്രവണതകളുണ്ട്. കമ്യൂണിസ്റ്റ് പാർട്ടികളിലേക്ക് നുഴഞ്ഞു കയറുന്ന ആ അന്യവർഗ വാസനകളിൽ ഒന്നാണ് വ്യക്തിയാരാധന. സിപിഎമ്മും സിപിഐയും അതു സ്വയംവിമർശനപരമായി തന്നെയാണ് വിലയിരുത്താറും പരിശോധിക്കാറും ഉള്ളത്. അവയെ ചെറുക്കേണ്ടത്  ഞങ്ങളുടെ ചുമതല തന്നെയാണ്. അഴിമതി, അച്ചടക്കം, അന്ധവിശ്വാസം, സ്വജനപക്ഷവാദം, ജാതിവാദം, വ്യക്തിപൂജ എന്നീ തെറ്റായ പ്രവണതകൾക്കെതിരെയുള്ള പോരാട്ടം കടമയായാണ് ഇടതുപക്ഷം കരുതുന്നത്. സിപിഐയിൽ പെരുമാറ്റച്ചട്ടംതന്നെ നിലവിലുണ്ട്. സിപിഎം ഈ തെറ്റായ പ്രവണതകൾ തിരുത്താനായി മാത്രം സംഘടനാ പ്ലീനം നടത്തിയിട്ടുള്ളവരാണ്. അതു സിപിഎമ്മിന്റെ മഹത്വമായിട്ടാണ് കാണുന്നത്. സിപിഐയ്ക്കെന്ന പോലെ  സിപിഎമ്മിനും ഇതെല്ലാം പരിശോധിക്കാനും ചിന്തിക്കാനും കഴിയുമെന്നാണ് ഞാൻ കരുതുന്നത്' - ബിനോയ് വിശ്വം.

ആഭ്യന്തരമായി വലിയ രാഷ്ട്രീയ സമ്മർദം ലീഗ് നേരിടുന്നുണ്ടെന്ന് ബിനോയ് വിശ്വം പറഞ്ഞു. കാരണം കോൺഗ്രസിന്റെ നിലപാടുകളിലെ ചാഞ്ചാട്ടം അവരെ വല്ലാതെ മഥിക്കുന്നു. ഞങ്ങളുടെ മതവും സംസ്കാരവും നിലനിൽപ്പും എല്ലാം ഇന്നത്തെ ഇന്ത്യയിൽ ഭദ്രമാണോ എന്ന ആശങ്ക ന്യൂനപക്ഷങ്ങൾക്കിടയിൽ ശക്തമാണ്. അതിനിടയിൽ  ശക്തമായ മതനിരപേക്ഷ നിലപാട് എടുക്കാൻ കോൺഗ്രസ് പലപ്പോഴും മടി കാണിക്കുന്നു. ഇതു സ്വഭാവികമായും ലീഗിനെ ഉലയ്ക്കും. അതു സിപിഐയും കാണുന്നുണ്ട്.  അതിന്റെ പേരിൽ ഇടതുപക്ഷത്തുനിന്ന് ആരെങ്കിലും അമിതാവേശം കാണിക്കുമ്പോഴെല്ലാം പക്ഷേ ലീഗ് യുഡിഎഫിൽ ഉറച്ചു നിൽക്കുമെന്ന് ആവർത്തിച്ചു വ്യക്തമാക്കുന്ന കാഴ്ചയാണ് കാണുന്നത്. യഥാർഥത്തിൽ ആശയപരമായി ഉയരേണ്ട ഒരു ചർച്ചയെ അതിൽ നിന്നു ഗതിമാറ്റാനേ അത്തരം നീക്കങ്ങൾ  ഉപകരിക്കൂ. ലീഗിനെ അസ്വസ്ഥമാക്കുന്ന പ്രശ്നങ്ങളുടെ രാഷ്ട്രീയം കാണാതെ കുറുക്കുവഴി നോക്കുന്നതിന്റെ ഫലം എന്താണെന്ന് പലവട്ടം കണ്ടു കഴിഞ്ഞുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ലീഗ് നേതാക്കന്മാർക്ക് നൂറു കണക്കിന് ഭൂമി നഷ്ടപ്പെടുമെന്നുണ്ടായിട്ടും ഭൂപരിഷ്കരണ നിയമം നടപ്പാക്കാനുള്ള സിപിഐയുടെ തീരുമാനത്തിനൊപ്പം അവർ കൈകോർത്തു നിന്നു.ആ ലീഗിനെ, ഞാൻ എടുത്തു പറയുകയാണ്, ആ ലീഗിനെ സിപിഐ മറക്കുന്നില്ല. പക്ഷേ ലീഗിന് പിന്നീട് മാറ്റം വന്നു. വർഗീയ വാദത്തിന്റെ വക്താക്കളായി അവർ പ്രവർത്തിച്ചിട്ടുണ്ട്. എങ്കിലും  ലീഗിനെ  വർഗീയ പാർട്ടിയായി ഞങ്ങൾ കാണുന്നില്ല. ആർഎസ്എസിനെയോ ജമാ അത്തെ ഇസ്‌ലാമിയെയോ പോലെ ലീഗിനെ കാണാൻ കഴിയില്ല. ഈ പറഞ്ഞതിന് അപ്പുറം ഇക്കാര്യത്തിൽ ഒന്നും കൂട്ടി വായിക്കേണ്ട കാര്യമില്ല- ബിനോയ് വിശ്വം.