സൈബര്‍തട്ടിപ്പ്; മലയാളികൾക്ക് മാസം നഷ്ടപ്പെടുന്നത് 15 കോടി

ഓണ്‍ലൈൻതട്ടിപ്പുകള്‍ പെരുകിയതോടെ മലയാളികള്‍ക്ക് മാസം നഷ്ടപ്പെടുന്നത് ശരാശരി 15 കോടി രൂപ. ദിവസേനയുള്ള നഷ്ടം ശരാശരി 50 ലക്ഷം.
തട്ടിപ്പുനടന്ന് ആദ്യമണിക്കൂറുകളില്‍ത്തന്നെ പരാതി നല്‍കിയാല്‍ മുഴുവൻ പണവും തിരികെപ്പിടിക്കാം. എന്നാല്‍, ഇത്തരത്തില്‍ കൃത്യസമയത്ത് ലഭിക്കുന്നത് വെറും 40 ശതമാനം പരാതികള്‍മാത്രം.
കേരളത്തില്‍ രജിസ്റ്റര്‍ചെയ്യുന്ന ഭൂരിഭാഗം സൈബര്‍കേസുകളും ഓണ്‍ലൈൻതട്ടിപ്പുകളുമായി ബന്ധപ്പെട്ടതാണ്. ചിലദിവസങ്ങളില്‍ അമ്ബതിലധികം കേസുകള്‍വരെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഈ മാസം അഞ്ചാംതീയതിമാത്രം വിവിധ കേസുകളില്‍ നഷ്ടമായത് 37 ലക്ഷം രൂപയാണ്.
ഒ.ടി.പി, വീഡിയോ ചാറ്റ് ആപ്ലിക്കേഷൻ, വ്യാജ വെബ്‌സൈറ്റുകള്‍ എന്നിങ്ങനെ പലമാര്‍ഗങ്ങളിലൂെടയാണ് കബളിപ്പിക്കല്‍. കേന്ദ്ര അന്വേഷണ ഏജൻസി ഉദ്യോഗസ്ഥരെന്ന വ്യാജേന വൻകിടക്കാരെ ഭയപ്പെടുത്തി പണം തട്ടിയെടുത്ത സംഭവങ്ങളുമുണ്ട്.
വെള്ളിയാഴ്ച 37 ലക്ഷംരൂപ നഷ്ടപ്പെട്ട സംഭവങ്ങളില്‍ പരാതികള്‍ വൈകിയതിനാല്‍ എട്ടുലക്ഷം രൂപ മാത്രമേ സൈബര്‍വിഭാഗത്തിന് തിരികെപ്പിടിക്കാനായുള്ളൂ. ഓൺലൈൻ തട്ടിപ്പുകൾക്കെതിരെ കൂടുതൽ ജാഗ്രത പാലിക്കണമെന്ന്പൊലീസ് മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.