ഡിസിസി ട്രഷററുടെയും മകൻ്റേയും മരണം; വിജിലൻസ് അന്വേഷിക്കും

  1. Home
  2. Kerala

ഡിസിസി ട്രഷററുടെയും മകൻ്റേയും മരണം; വിജിലൻസ് അന്വേഷിക്കും

Vigilance


വയനാട് ഡിസിസി ട്രഷറർ എൻഎം വിജയൻ്റെയും മകൻ്റേയും മരണത്തിൽ വിജിലൻസ് അന്വേഷണത്തിന് ഉത്തരവ്. വിജയൻ്റെ മരണവുമായി ബന്ധപ്പെട്ട് ഐസി ബാലകൃഷ്ണൻ എംഎൽഎയ്ക്കെതിരെ ഉയർന്ന ആരോപണവും അന്വേഷിക്കും. എൻഎം വിജയൻ്റെ മരണത്തിൽ പൊലീസ് അന്വേഷണം പുരോഗമിക്കുന്നതിനിടയാണ് വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. അതേസമയം, രണ്ട് ബാങ്കുകളിലായി എൻഎം വിജയന് ഒരു കോടി രൂപയുടെ ബാധ്യത ഉണ്ടായിരുന്നുവെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. 

ഈ ബാധ്യത എങ്ങനെ വന്നുവെന്നാണ് പൊലീസ് പരിശോധിക്കുന്നത്.14 ബാങ്കുകളിൽ നിന്ന് പൊലീസ് വിവരം തേടിയിട്ടുണ്ട്. 10 ബാങ്കുകളിൽ എങ്കിലും വിജയന് ഇടപാട് ഉണ്ടായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. മറ്റ് ബാങ്കുകളിലെ വായ്പകൾ കണ്ടെത്താനും അന്വേഷണം നടക്കുകയാണ്. എൻഎം വിജയനെതിരെ ഉയർന്ന കോഴ ആരോപണത്തിലും അന്വേഷണസംഘം ആന്വേഷണം നടത്തുന്നുണ്ട്. അതിനിടെ, എൻഎം വിജയന് അടക്കുമുള്ളവർക്കെതിരെ ഉയർന്ന ബാങ്ക് നിയമനക്കോഴയിൽ അമ്പലവയൽ പുത്തൻപുര ഷാജി ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി.

ബത്തേരി കാർഷിക ഗ്രാമ വികസന ബാങ്കിൽ ജോലി ലഭിക്കാൻ മുൻ പ്രസിഡൻ്റ് കെ കെ ഗോപിനാഥന് മൂന്ന് ലക്ഷം നൽകിയെന്നാണ് പരാതി. കോൺഗ്രസ് നേതാക്കളായ സി ടി ചന്ദ്രനും കെ എം വർഗീസും സാക്ഷികളായി ഒപ്പിട്ടുവെന്നും പരാതിയിലുണ്ട്. താളൂർ സ്വദേശി പത്രോസ് എൻ എം വിജയൻ, സക്കറിയ മണ്ണിൽ, സി ടി ചന്ദ്രൻ എന്നിവർക്കെതിരെ അർബൻ ബാങ്ക് നിയമന തട്ടിപ്പ് ആരോപിച്ചും പരാതി നൽകിയിരുന്നു.