മറുനാടൻ മലയാളിക്ക് തിരിച്ചടി, എം എ യൂസഫലിക്കെതിരായ വാർത്തകൾ നീക്കണമെന്ന് ഡൽഹി ഹൈക്കോടതി

  1. Home
  2. Kerala

മറുനാടൻ മലയാളിക്ക് തിരിച്ചടി, എം എ യൂസഫലിക്കെതിരായ വാർത്തകൾ നീക്കണമെന്ന് ഡൽഹി ഹൈക്കോടതി

ma


ലുലു ഗ്രൂപ്പിനും ചെയർമാൻ എം എ യൂസഫലിക്കുമെതിരെ പ്രസിദ്ധീകരിച്ച എല്ലാ ഉള്ളടക്കങ്ങളും ഉടൻ നീക്കം ചെയ്യാൻ ന്യൂസ് പോർട്ടലായ മറുനാടൻ മലയാളിക്ക് ഡൽഹി ഹൈക്കോടതി നിർദേശം. ഉള്ളടക്കം നീക്കം ചെയ്തില്ലെങ്കിൽ അടുത്ത വാദം കേൾക്കുന്നത് വരെ ചാനൽ നിർത്തിവയ്ക്കാൻ ഗൂഗിളിനും യൂട്യൂബിനും കോടതി നിർദേശം നൽകിയിട്ടുണ്ട്. ഇത് സംബന്ധിച്ച് മറുനാടൻ മലയാളിക്ക് ഹൈക്കോടതി സമൻസ് അയച്ചിട്ടുണ്ട്.

ലുലു ഗ്രൂപ്പിനും എം എ യൂസഫലിക്കുമെതിരായ അപകീർത്തികരമായ ഉള്ളടക്കങ്ങൾ അടങ്ങിയ എല്ലാ വീഡിയോകളും പിൻവലിക്കാൻ മറുനാടൻ മലയാളിക്ക് 24 മണിക്കൂർ സമയമാണ് ഡൽഹി ഹൈക്കോടതി അനുവദിച്ചത്. ഈ നിർദ്ദേശം പാലിക്കാൻ മറുനാടൻ മലയാളി തയ്യാറായില്ലെങ്കിൽ ചാനൽ സസ്‌പെൻഡ് ചെയ്യാനും അപകീർത്തികരമായ ഉള്ളടക്കങ്ങൾ നീക്കം ചെയ്യാനും യൂട്യൂബിനും ഗൂഗിളിനും ഹൈക്കൊടതി നിർദേശം നൽകിയിട്ടുണ്ട്.

കേസ് ഇനി പരിഗണിക്കുന്നതുവരെ യൂസഫലിക്കോ ലുലു ഗ്രൂപ്പിനോ എതിരായ അപകീർത്തികരമാാ ഉള്ളടക്കങ്ങൾ പ്രസിദ്ധീകരിക്കുകയോ സംപ്രേക്ഷണം ചെയ്യുകയോ ചെയ്യുന്നതിൽ നിന്ന് മറുനാടൻ മലയാളിയെ ഹൈക്കോടതി വിലക്കിയിട്ടുണ്ട്. വിവിധ കോടതികൾ വിലക്കിയിട്ടും യൂസഫലിക്കും ലുലു ഗ്രൂപ്പിനുമെതിരായ വ്യാജ വാർത്തകൾ മറുനാടൻ മലയാളി പ്രസിദ്ധീകരിക്കുന്നുവെന്ന് യൂസഫലിക്കു വേണ്ടി ഹാജരായ സീനിയർ അഭിഭാഷകനും മുൻ അറ്റോർണി ജനറലുമായിരുന്ന മുകുൾ റോത്തഗി ആരോപിച്ചു. എന്നാൽ, ഡൽഹി ഹൈക്കോടതിക്ക് യൂസഫലിയുടെ ഹർജി പരിഗണിക്കാൻ നിയമപരമായ അവകാശം ഇല്ലെന്നായിരുന്നു മറുനാടൻ മലയാളിയുടെ വാദം. ഈ വാദം തള്ളിക്കൊണ്ടാണ് ജസ്റ്റിസ് ചന്ദ്രധാരി സിംഗ് ചാനലിനെതിരായ ഉത്തരവ് പുറപ്പെടുവിച്ചത്.