വൈദ്യുതി ഉപഭോഗം കുതിച്ചുയർന്നു; ഗുരതര വൈദ്യുതിപ്രതിസന്ധിയിലേക്ക് സംസ്ഥാനം

  1. Home
  2. Kerala

വൈദ്യുതി ഉപഭോഗം കുതിച്ചുയർന്നു; ഗുരതര വൈദ്യുതിപ്രതിസന്ധിയിലേക്ക് സംസ്ഥാനം

electricity


ചൂട് തുടങ്ങിയതോടെ കേരളത്തിൽ വൈദ്യുതി ഉപഭോഗം കുതിച്ചുയർന്നു. പിന്നാലെ അതിഗുരതരമായ വൈദ്യുതിപ്രതിസന്ധിയിലേക്കാണ് സംസ്ഥാനം നീങ്ങുന്നത്. മുൻവർഷത്തെ അപേക്ഷിച്ച് ജനുവരിയിൽതന്നെ വൈദ്യുതി ആവശ്യകതയിൽ 257 മെഗാവാട്ടിന്റെ വർധന വന്നുകഴിഞ്ഞു. ഉപഭോഗം മുൻവർഷത്തേക്കാൾ ഒമ്പത് ദശലക്ഷം യൂണിറ്റ് വർധിച്ചു. ഈ നില തുടരുകയാണെങ്കിൽ ചൂട് ഏറ്റവും കൂടുന്ന ഏപ്രിലിൽ റെക്കോഡ് ഉപഭോഗമാണ് കേരളത്തെ കാത്തിരിക്കുന്നത്.

ജനുവരിയിൽതന്നെ കടുത്തചൂടിലേക്ക് സംസ്ഥാനം നീങ്ങിയതോടെയാണ് വൈദ്യുതി ഉപഭോഗത്തിലും വർധനയുണ്ടായത്. 2022 ഏപ്രിലിൽ രേഖപ്പെടുത്തിയ ഉയർന്ന വൈദ്യുതി ഉപഭോഗമായ 82.5 ദശലക്ഷം യൂണിറ്റ്, ഈ വർഷം ജനുവരിയിൽതന്നെ മറികടന്നു. കഴിഞ്ഞവർഷം ജനുവരിയിൽ 3900 മെഗാവാട്ട് വൈദ്യുതിയായിരുന്നു ആവശ്യംവന്നത്. ഏപ്രിലിൽ ചൂടുകൂടിയതോടെ വൈദ്യുതി ആവശ്യം 5000 മെഗാവാട്ട് കടന്നു. ഇത്തവണ ജനുവരിയിൽ 4200 മെഗാവാട്ടാണ് വേണ്ടിവന്നത്. കഴിഞ്ഞവർഷത്തെ അതേ അനുപാതവും വൈദ്യുതി കണക്ഷനുകൾ കൂടിയതും കണക്കിലെടുത്താൽ ഏപ്രിലിൽ വൈദ്യുതി ആവശ്യം 5300-5500 മെഗാവാട്ടിലേക്ക് എത്താനാണ് സാധ്യത.

കേരളത്തിന് ലഭിക്കുന്ന കേന്ദ്ര വൈദ്യുതിവിഹിതം 1600 മെഗാവാട്ടാണ്. വൈദ്യുതിക്കരാറുകളിലൂടെ 1200 മെഗാവാട്ടും കേരളത്തിന്റെ ജലവൈദ്യുതോത്പാദനത്തിലൂടെ ലഭിക്കുന്ന 1600 മെഗാവാട്ടും ചേർത്താൽ 4400 മെഗാവാട്ട് ആകെ ലഭിക്കും. ഉപഭോഗമുയർന്ന് 5500 മെഗാവാട്ടിലേക്കെത്തിയാൽ ശേഷിക്കുന്ന ആയിരം മെഗാവാട്ട് പുറമേനിന്ന് വാങ്ങേണ്ടിവരും. ഉയർന്നവിലയ്ക്ക് വൈദ്യുതി വാങ്ങുമ്പോൾ ഉപഭോക്താക്കൾക്കുള്ള വൈദ്യുതിനിരക്കും കുത്തനെ ഉയരും.

എ.സി. ഉപയോഗം കൂടുന്നതാണ് ഉപഭോഗം കൂടുന്നതിന്റെ പ്രധാനകാരണം. 
രാജ്യത്ത് ഒരുവർഷം ശരാശരി 50 ലക്ഷം എ.സി.കൾ വിൽക്കുന്നതിൽ മൂന്നരലക്ഷം കേരളത്തിലാണ്. ഒരുവർഷം 1000-1200 കോടിരൂപയുടെ എ.സി.യാണ് കേരളത്തിൽ വിൽക്കുന്നത്.