ഷോക്കേറ്റ് മരിച്ച സഹോദരങ്ങൾക്ക് യാത്രാമൊഴി

  1. Home
  2. Kerala

ഷോക്കേറ്റ് മരിച്ച സഹോദരങ്ങൾക്ക് യാത്രാമൊഴി

നിധിൻ, ഐവിൻ


വൈദ്യുതലൈനിൽ നിന്ന് ഷോക്കേറ്റ് മരിച്ച സഹോദരങ്ങൾ നിധിനും ഐവിനും
യാത്രാമൊഴി നൽകി.കോടഞ്ചേരി സെയ്ന്റ് മേരീസ് പള്ളിയങ്കണത്തിൽ നടന്ന ചടങ്ങ് ജനങ്ങളെക്കൊണ്ട് നിറഞ്ഞു.മന്ത്രി കെ. കൃഷ്ണൻകുട്ടി വീട്ടിലെത്തി അന്ത്യോപചാരമർപ്പിച്ചു. മരിച്ച കുട്ടികളുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകുമെന്ന് അദ്ദേഹം പറഞ്ഞു. വയനാട് എംപി പ്രിയങ്കാ ഗാന്ധിക്കുവേണ്ടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ജോബി ഇലന്തൂർ പുഷ്പചക്രം അർപ്പിച്ചു. സന്ദേശത്തിൽ ദുഃഖം രേഖപ്പെടുത്തിയ അവർ, കാലവർഷക്കെടുതിക്കെതിരേ ജാഗ്രത പുലർത്തണമെന്ന് ഓർമ്മിപ്പിച്ചു. ലിന്റോ ജോസഫ് എംഎൽഎ ഉൾപ്പെടെ രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക രംഗത്തെ പ്രമുഖർ സംസ്‌കാരശുശ്രൂഷയിൽ പങ്കുചേർന്നു.

നിധിനും ഐവിനും പഠിച്ച കോടഞ്ചേരി സെയ്ന്റ് ജോസഫ്‌സ് ഹയർ സെക്കൻഡറി സ്‌കൂകൂൾ, നെല്ലിപ്പൊയിൽ സെയ്ന്റ് ജോൺസ് ഹൈസ്‌കൂൾ, കോടഞ്ചേരി എൽപി സ്‌കൂൾ എന്നിവിടങ്ങളിലെ അധ്യാപകരും വിദ്യാർഥികളും ആദരാഞ്ജലിയർപ്പിച്ചു. കോടഞ്ചേരി സെയ്ന്റ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയിലെ ഒരു കല്ലറയിൽത്തന്നെ ഇരുവർക്കും അന്ത്യവിശ്രമമൊരുക്കി. സംസ്‌കാരശുശ്രൂഷകൾക്ക് താമരശ്ശേരി രൂപതാ വികാരി ജനറാൾ മോൺസിഞ്ഞോർ അബ്രഹാം വയലിൽ, ഇടവക വികാരി ഫാ. കുര്യാക്കോസ് ഐകുളമ്പിൽ എന്നിവർ മുഖ്യകാർമികത്വം വഹിച്ചു.

പത്തുലക്ഷം രൂപ വീതം നഷ്ടപരിഹാരം

വൈദ്യുതലൈനിൽനിന്ന് ഷോക്കേറ്റ് സഹോദരങ്ങൾ തോട്ടിൽവെച്ച് മരിച്ച സംഭവത്തിൽ കുടുംബാംഗങ്ങൾക്ക് പത്തുലക്ഷം രൂപ വീതം നഷ്ടപരിഹാരം ഉടൻ അനുവദിക്കുമെന്ന് വൈദ്യുതമന്ത്രി കെ. കൃഷ്ണൻകുട്ടി അറിയിച്ചു. കെഎസ്ഇബി തന്നെയാണ് ഈ നഷ്ടപരിഹാരം അനുവദിക്കുന്നത്. ഇതിനുപുറമേ, മുഖ്യമന്ത്രിയുടെ ദുരന്തനിവാരണഫണ്ടിൽനിന്ന് നഷ്ടപരിഹാരം അനുവദിക്കാൻ ശ്രമിക്കുമെന്നും മന്ത്രി പറഞ്ഞു.