ലഹരിക്കടിമയായ മകനെ പിതാവ് ഇരുമ്പുവടികൊണ്ട് അടിച്ചുകൊന്നു; പിന്നാലെ വിഷം കഴിച്ചു
ലഹരിക്കടിമയായ മകനെ പിതാവ് ഇരുമ്പുവടികൊണ്ട് അടിച്ചുകൊന്നു. ഇടുക്കി ആനക്കുളം ഉടുമ്പിക്കൽ ജസ്റ്റിൻ ജോസഫ് (28) ആണ് കൊല്ലപ്പെട്ടത്. കൃത്യത്തിന് ശേഷം വിഷം ഉള്ളിൽച്ചെന്ന നിലയിൽ കണ്ടെത്തിയ പിതാവ് ജോയ് ജോസഫിനെ (58) അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച രാവിലെ 11 മണിയോടെയായിരുന്നു ദാരുണമായ സംഭവം.
മകന്റെ ലഹരി ഉപയോഗവും തുടർന്നുള്ള കുടുംബപ്രശ്നങ്ങളുമാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു. ലഹരിക്കടിമയായ ജസ്റ്റിൻ പതിവായി വീട്ടിലെത്തി മാതാപിതാക്കളുമായി വഴക്കിടുകയും ഉപദ്രവിക്കുകയും ചെയ്തിരുന്നു. മകനെ ഭയന്ന് മാതാപിതാക്കൾ കുറച്ചുകാലമായി ബന്ധുവീട്ടിലായിരുന്നു താമസം.
ബുധനാഴ്ച രാവിലെ വീണ്ടും ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടാവുകയും കോപാകുലനായ പിതാവ് വീടിന് ചേർന്നുള്ള ചായ്പ്പിൽ സൂക്ഷിച്ചിരുന്ന ഇരുമ്പുവടിയെടുത്ത് ജസ്റ്റിന്റെ തലയ്ക്കടിക്കുകയുമായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ജസ്റ്റിൻ സംഭവസ്ഥലത്തുതന്നെ മരിച്ചു. ഇതിന് പിന്നാലെയാണ് പിതാവ് ജോയ് ജോസഫ് വിഷം കഴിച്ചത്. സംഭവത്തിൽ അടിമാലി പോലീസ് കേസെടുത്ത് തുടർന്നടപടികൾ സ്വീകരിച്ചുവരികയാണ്.
