വിഴിഞ്ഞത്തേക്കുള്ള ക്രെയിനുകളുമായി ആദ്യ കപ്പൽ ചൈനയിൽ നിന്ന് ഇന്ന് പുറപ്പെടും

വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തേക്കുള്ള ക്രെയിനുകളുമായി ആദ്യ കപ്പൽ ഇന്ന് ചൈനയിൽ നിന്നു പുറപ്പെടും. ഒരു മാസത്തിനുള്ളിൽ വിഴിഞ്ഞത്തെത്തും. 1700 കോടി രൂപയുടെ ക്രെയിനുകളിൽ ആദ്യഘട്ടത്തിൽ ഒരു ‘ഷിപ് ടു ഷോർ’ ക്രെയിനും, 2 യാഡ് ക്രെയിനുകളുമാണ് കൊണ്ടുവരുന്നത്. പിന്നീട് ഇത്തരത്തിലുള്ള 4 കപ്പലുകൾ കൂടിയെത്തും.
ഷാങ്‌ഹായ് ഷെഹുവാ ഹെവി ഇൻഡസ്ട്രീസിൽ നിന്നാണ് ക്രെയിനുകൾ വാങ്ങുന്നത്. ബെർത്തിൽ എത്തുന്ന കപ്പലുകളിൽ നിന്നു കണ്ടെയ്നർ ഇറക്കി വയ്ക്കാനും, കപ്പലിൽ കയറ്റാനും ഉപയോഗിക്കുന്ന വലിയ ക്രെയിനാണു ‘ഷിപ് ടു ഷോർ’. ഈ ക്രെയിനുകൾ ഉറപ്പിക്കാൻ 3 മാസമെങ്കിലും എടുക്കും. 3 വർഷം മുൻപ് ഓർഡർ ചെയ്ത ക്രെയിൻ, ബെർത്ത് നിർമാണം വൈകിയത് കൊണ്ടാണ് എത്തിക്കാനും വൈകിയത്.
ക്രെയിനുകൾ പരിശോധിക്കാൻ വിഴിഞ്ഞം ഇന്റർനാഷനൽ സീപോർട്ട് ലിമിറ്റഡ് (വിസിൽ) പ്രതിനിധികൾ ചൈന സന്ദർശിക്കാനിരിക്കുന്നതിനിടെയാണ് കപ്പൽ ഇന്നു പുറപ്പെടുന്നത്. വിസിൽ സിഇഒക്കും അസി.മാനേജർക്കുമാണ് പോകാൻ അനുമതിയുള്ളത്. എന്നാൽ ഇവരുടെ വീസ നടപടിക്രമങ്ങൾ ഇതുവരെ പൂർത്തിയായിട്ടില്ല. എന്നാൽ അടുത്ത ഘട്ടം കൊണ്ടുവരാനുള്ള ക്രെയിനുകൾ പരിശോധിക്കേണ്ടതിനാൽ സംഘം വൈകാതെ ചൈനയിലേക്ക് പോകും.