ജനങ്ങളുടെ ശ്രദ്ധയ്ക്ക്;ആലിൻ ഷെറിൻ് അവയവങ്ങളുമായി ആരംഭിച്ചു; ആംബുലൻസിന് വഴിയൊരുക്കി സഹകരിക്കാൻ നിർദേശം
വാഹനാപകടത്തെ തുടർന്ന് മസ്തിഷ്‌ക മരണം സംഭവിച്ച ആലിൻ ഷെറിൻ് അവയവങ്ങളുമായി തിരുവനന്തപുരത്തേക്ക് പുറപ്പെട്ട ആംബുലൻസിന് വഴിയൊരുക്കി സഹകരിക്കാൻ നിർദേശവുമായി പൊലീസ്. KL07DF3177 നമ്പർ ആംബുലൻസിലാണ് അവയവങ്ങൾ തിരുവനന്തപുരത്തേക്ക് കൊണ്ടുപോകുന്നത്. ഇടപ്പള്ളി- വൈറ്റില വഴി കുണ്ടന്നൂർ, മിനി ബൈപ്പാസ് - തൃപ്പൂണിത്തുറ- പുത്തൻകാവ്- ഏറ്റുമാനൂർ- കോട്ടയം - വെഞ്ഞാറമൂട്, കഴക്കൂട്ടം വഴി തിരുവനന്തപുരത്തെ കിംസ് ആശുപത്രിയിലേക്കാണ് അവയവങ്ങൾ എത്തിക്കുന്നത്. സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവാണ് ആലിൻ ഷെറിൻ അബ്രഹാം.
വെള്ളിയാഴ്ച വൈകുന്നേരം ഏഴുമണിയോടെയാണ് ഇടപ്പള്ളി ആശുപത്രിയിൽ നിന്ന് ആംബുലൻസ് യാത്ര തിരിച്ചത്. വഴിയിലുടനീളം ട്രാഫിക് പൊലീസും പൊലീസും ഗതാഗത ക്രമീകരണം നടത്തിയിട്ടുണ്ട്.തിരുവനന്തപുരം കിംസ് ആശുപത്രിയിലെ ഡോക്ടർമാരുടെ സംഘം ആംബുലൻസിനെ അനുഗമിക്കുന്നുണ്ട്. അതേസമയം, കിംസ് ആശുപത്രിയിൽ അതിസങ്കീർണ അവയവമാറ്റ ശസ്ത്രക്രിയ വിഭാഗത്തിൽ ക്രമീകരണങ്ങൾ പൂർത്തിയായിരിക്കുകയാണ്. ഇവിടെ ആറ് മാസം പ്രായമുള്ള കുഞ്ഞിനാണ് ആലിന്റെ കരൾ നൽകുന്നത്. കിംസിൽ എത്തിച്ച ശേഷം ആംബുലൻസ് നേരെ എസ്എടി ആശുപത്രിയിലേക്ക് തിരിക്കും.
ആലിന്റെ വൃക്കയും, കരളും, ഹൃദയ വാൽവുകളുമാണ് ദാനം ചെയ്യുന്നത്. വൃക്കകൾ തിരുവനന്തപുരം മെഡിക്കൽ കോളേജ് എസ്എടി ആശുപത്രിയിൽ ചികിത്സയിലുള്ള 10 വയസുള്ള കുട്ടിയ്ക്കാണ് നൽകുന്നത്. കരൾ തിരുവനന്തപുരം കിംസ് ആശുപത്രിയിലേക്കും ഹൃദയവാൽവ് ശ്രീചിത്രയിലേക്കുമാണ് ദാനം ചെയ്യുന്നത്.
