വനിതകൾക്ക് സൗജന്യ ബസ് യാത്ര;നാളെ മുതൽ പ്രതിദിന വനിതാ യാത്രക്കാരുടെ കണക്കെടുപ്പ് ആരംഭിക്കും
സംസ്ഥാനത്ത് വനിതകൾക്ക് സൗജന്യ ബസ് യാത്രയൊരുക്കുന്ന 'ഇന്ദിര ഗ്യാരണ്ടി' പദ്ധതിയുടെ ഭാഗമായി പ്രതിദിന വനിതാ യാത്രക്കാരുടെ കണക്കെടുപ്പ് നടത്താൻ കെഎസ്ആർടിസിക്ക് നിർദേശം . കോർപ്പറേഷൻ എംഡിയാണ് നിർദേശം നൽകിയത്. പ്രതിദിനം കെഎസ്ആർടിസി സേവനം ഉപയോഗിക്കുന്ന ഏകദേശം 29 ലക്ഷം യാത്രക്കാരിൽ 19 ലക്ഷത്തോളം വനിതകളുടെ വിവരങ്ങളാണ് പുതിയ സംവിധാനത്തിലൂടെ ശേഖരിക്കുക.
ടിക്കറ്റ് നൽകുമ്പോൾ കണ്ടക്ടർമാർ യാത്രക്കാരൻ പുരുഷനാണോ സ്ത്രീയാണോ എന്ന് ഇടിഎം മെഷീനിൽ രേഖപ്പെടുത്തണം.സാങ്കേതിക മാറ്റങ്ങൾ പരിചയപ്പെടുത്താൻ കണ്ടക്ടർമാർക്ക് ഐടി വിഭാഗം അടിയന്തര പരിശീലനവും ഒരുക്കിയിട്ട് ഉണ്ട്. ഓരോ ഡിപ്പോയിലെയും യൂണിറ്റ് ഓഫീസർമാർ ഇതിന് മേൽനോട്ടം വഹിക്കും.
യുഡിഎഫ് സർക്കാരിന്റെ പ്രഖ്യാപിത പദ്ധതിയായ വനിതകൾക്ക് സൗജന്യ യാത്ര നടപ്പിലാക്കിയാൽ കോർപ്പറേഷനുണ്ടാകുന്ന സാമ്പത്തിക ബാധ്യത കണക്കാക്കാനാണ് ഈ വിവരശേഖരണം ലക്ഷ്യമിടുന്നതെന്ന് അധികൃതർ അറിയിച്ചു.നാളെ മുതലാണ് പ്രതിദിന വനിതാ യാത്രക്കാരുടെ കണക്കെടുപ്പ് ആരംഭിക്കുക
