ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടം: സഹായം ലഭിച്ചിട്ടില്ല, സുരക്ഷാ വീഴ്ച സമ്മതിച്ച് റിപ്പോർട്ട്

  1. Home
  2. Kerala

ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടം: സഹായം ലഭിച്ചിട്ടില്ല, സുരക്ഷാ വീഴ്ച സമ്മതിച്ച് റിപ്പോർട്ട്

image


കൊടുങ്കുറ്റവാളി ഗോവിന്ദച്ചാമിക്ക് ജയിൽ ചാടാൻ ആരുടെയും സഹായം ലഭിച്ചിട്ടില്ലെന്ന് ഉത്തരമേഖല ജയിൽ ഡിഐജിയുടെ അന്വേഷണ റിപ്പോർട്ട്. ജയിൽ സുരക്ഷയിൽ ഗുരുതര വീഴ്ച ഉണ്ടായതായും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ജയിൽ അസിസ്റ്റന്റ് സുപ്രണ്ടിന് വീഴ്ചയുണ്ടായതായാണ് ചൂണ്ടികാട്ടുന്നത്. അന്വേഷണ റിപ്പോർട്ട് ഡിജിപിക്ക് കൈമാറി.

ഗോവിന്ദച്ചാമിയുടെ ഇടതുകൈക്ക് സാധാരണ ഒരു കൈയുടെ കരുത്തുണ്ടെന്നും റിപ്പോർട്ടിലുണ്ട്. ഗോവിന്ദച്ചാമി എല്ലാവരുമായി പ്രശ്നമുണ്ടാക്കുന്നയാളാണ്. അതിനാൽ സഹതടവുകാരുടെ സഹായം ലഭിക്കാൻ സാധ്യതയില്ലെന്നാണ് റിപ്പോട്ടിൽ പറയുന്നത്. ജയിൽ ചാടാൻ ഉപയോഗിച്ച രണ്ട് പ്ലാസ്റ്റിക് വീപ്പകളിൽ ഒരെണ്ണം വെള്ളം ശേഖരിക്കാനായി മതിലിന് സമീപം ഉണ്ടായിരുന്നു. മറ്റൊന്ന് സമീപത്ത് നിന്നും സംഘടിപ്പിച്ചു, തടവുകാർ ഉണക്കാനിട്ട തുണിയും ശേഖരിച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നു.

പിടികൂടിയപ്പോൾ ഗോവിന്ദച്ചാമിയുടെ പക്കൽ നിന്നും പിടിച്ചെടുത്ത അരം ഉപയോഗിച്ച് മാത്രം അഴി മുറിക്കാനാകില്ലെന്നും കണ്ടെത്തിയതായി റിപ്പോർട്ടിലുണ്ട്. ഇക്കാര്യത്തിൽ ശാസ്ത്രീയ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടു. സിസിടിവി ചുമതലയുള്ള ഉദ്യോഗസ്ഥനെ അന്നേദിവസം മറ്റൊരു രോഗിക്കൊപ്പം ആശുപത്രിയിലേക്ക് വിട്ടു. ജീവനക്കാരുടെ ക്ഷാമമുണ്ട്.

അതിനാൽ ലഭ്യമായ ഉദ്യോഗസ്ഥനെ വിടുകയായിരുന്നുവെന്നും ഇതിൽ വീഴ്ച സംഭവിച്ചുവെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഇന്നലെ രാത്രിയാണ് ജയിൽ മേധാവിക്ക് ഡിഐജി എ വിജയകുമാർ അന്വേഷണ റിപ്പോർട്ട് കൈമാറിയത്. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കൂടുതൽ ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് സാധ്യതയുണ്ട്.