കേരളത്തില്‍ നിന്നുള്ള ഹജ്ജ് വിമാന സര്‍വീസുകള്‍ ജൂണ്‍ ഏഴിന് തുടങ്ങും

ഇന്ത്യയില്‍ നിന്നുള്ള ഹജ്ജ് വിമാന സര്‍വീസുകള്‍ മെയ് 21 നും കേരളത്തില്‍ നിന്നും ജൂണ്‍ ഏഴിനും ആരംഭിക്കും. മെയ് 21- മുതലാണ് ഈ വര്‍ഷത്തെ ഹജ്ജിനുള്ള വിദേശ തീര്‍ഥാടകര്‍ സൗദിയില്‍ എത്തി തുടങ്ങുക. ജൂണ്‍ 22-ഓടെ ഹജ്ജ് വിമാന സര്‍വീസുകള്‍ പൂർത്തിയാകും. ജൂണ്‍ അവസാനവാരം തുടങ്ങുന്ന ഹജ്ജിന് വരുന്ന തീര്‍ഥാടകർ കർമ്മങ്ങൾ അവസാനിപ്പിച്ച് ജൂലൈ രണ്ട് മുതൽ മടങ്ങും. അതേസമയം ഹജ്ജിന് അപേക്ഷിക്കാനുള്ള സമയപരിധി നാളെ അവസാനിക്കും.
ജൂണ്‍ 7 മുതല്‍ 22 വരെ കോഴിക്കോട്, കൊച്ചി, കണ്ണൂര്‍ വിമാനത്താവളങ്ങളിൽ നിന്നാണ് ഹജ്ജ് വിമാനങ്ങള്‍ സര്‍വീസ് നടത്തുക. ജൂലൈ 13 മുതൽ ഈ തീർത്ഥാടകർ മടങ്ങും. ഹജ്ജ് സര്‍വീസിനുള്ള ടെണ്ടര്‍ കേന്ദ്ര വ്യോമയാന മന്ത്രാലയം ക്ഷണിച്ചിട്ടുണ്ട്. ഇന്ത്യന്‍ ഹജ്ജ് കമ്മിറ്റി മുഖേന 1,38,761 തീര്‍ഥാടകരാണ് സർവീസ് നടത്തുക. ഇതിൽ കേരളത്തില്‍ നിന്നും മാത്രം 13,300-ഓളം തീർത്ഥാടകരും കരിപ്പൂരില്‍ നിന്നും 8300-ഓളം തീർത്ഥാടകരുമുണ്ട്. കേരളത്തില്‍ നിന്നും ഇതുവരെ ഹജ്ജിന് അപേക്ഷിച്ചത് 19,025 പേരാണ്.