മുഖ്യമന്ത്രിക്കും ഭാര്യക്കും ചികിത്സാച്ചെലവ് അനുവദിച്ചു

സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് സംസ്ഥാന സർക്കാർ തുറന്ന് സമ്മതിക്കുന്നതിനിടെ മുഖ്യമന്ത്രിയുടെ ചികിത്സയ്ക്ക് ചെലവായ മുക്കാൽ കോടി രൂപ അനുവദിച്ചു കൊണ്ട് സർക്കാർ ഉത്തരവ് പുറത്തിറക്കി. മുഖ്യമന്ത്രിയുടെയും ഭാര്യയുടെയും ചികിത്സക്ക് അമേരിക്കയിലും കേരളത്തിലുമായി ചെലവായ തുക അനുവദിച്ചാണ് സർക്കാർ ഉത്തരവ്.
2021 മുതലുള്ള ചികിത്സാ ചെലവുകളാണ് അനുവദിച്ചത്. അമേരിക്കയിലെ മയോ ക്ലിനിക്കിൽ മാത്രം 72,09,482 രൂപയാണ് ചെലവായത്. 2022 ജനുവരിയിലും ഏപ്രിൽ, മെയ് മാസങ്ങളിലുമായാണ് മയോ ക്ലിനിക്കിൽ മുഖ്യമന്ത്രി ചികിത്സ തേടിയത്. കേരളത്തിൽ മുഖ്യമന്ത്രിയുടെ ഭാര്യ കമലയുടെ ചികിത്സയ്ക്ക് ചെലവായതടക്കം 74.99 ലക്ഷം രൂപയാണ് (74,99932 രൂപ) സർക്കാർ ഖജനാവിൽ നിന്ന് അനുവദിച്ചത്.
മയോ ക്ലിനിക്കിലെ ചികിത്സയ്ക്ക് 2022 ജനുവരി മാസത്തിൽ ചെലവായത് 29,82,039 രൂപയാണ്. പിന്നാലെ ഏപ്രിൽ, മെയ് മാസങ്ങളിൽ ചികിത്സ തേടിയപ്പോൾ 42,27,443 രൂപയും ചെലവായി.
2022 ഏപ്രിൽ മുതൽ ഡിസംബർ വരെ മുഖ്യമന്ത്രിയുടെ ഭാര്യ കമലയുടെ ചികിത്സയ്ക്ക് തിരുവനന്തപുരം ലെജിസ്ലേറ്റീവ് ഹോസ്റ്റൽ ഹെൽത്ത് ക്ലിനിക്കിൽ ചെലവായ 47,769 രൂപ, ഇതേ കാലത്ത് ഇതേ ക്ലിനിക്കിൽ മുഖ്യമന്ത്രിയുടെ ചികിത്സയ്ക്ക് ചെലവായ 28,646 രൂപ,മുഖ്യമന്ത്രിയും ഭാര്യയും 2021 ഏപ്രിൽ മുതൽ ഓഗസ്റ്റ് വരെ തിരുവനന്തപുരം ലെജിസ്ലേറ്റീവ് ഹോസ്റ്റൽ ഹെൽത്ത് ക്ലിനിക്കിൽ ചികിത്സയ്ക്ക് ചെലവഴിച്ച 42,057 രൂപ,ഇതേ വർഷം ജൂലൈ മുതൽ 2021 മാർച്ച് മൂന്ന് വരെ ലെജിസ്ലേറ്റീവ് ഹോസ്റ്റൽ ഹെൽത്ത് ക്ലിനിക്കിലുമായി അദ്ദേഹത്തിനും ഭാര്യക്കും ചെലവായ 32,905 രൂപ,
2022 ഡിസംബർ മുതൽ 2023 ഓഗസ്റ്റ് വരെ മുഖ്യമന്ത്രിക്കും ഭാര്യക്കും ലെജിസ്ലേറ്റീവ് ഹോസ്റ്റൽ ഹെൽത്ത് ക്ലിനിക്കിൽ ചെലവായ 62,874 രൂപ,2021 സെപ്റ്റംബർ 29 മുതൽ 2022 മാർച്ച് 29 വരെ മുഖ്യമന്ത്രിക്കും ഭാര്യക്കുമായി ലെജിസ്ലേറ്റീവ് ഹോസ്റ്റൽ ഹെൽത്ത് ക്ലിനിക്കിൽ ചെലവായ 76,199 രൂപ എന്നിവയും അനുവദിച്ചിട്ടുണ്ട്
മുഖ്യമന്ത്രിയുടെ ചികിത്സയ്ക്കായി പണം അനുവദിച്ചെങ്കിലും, മുഖ്യമന്ത്രിയുടെ ചികിത്സ എന്തിനായിരുന്നെന്ന വിവരം പുറത്തു വിട്ടിട്ടില്ല. മയോ ക്ലിനിക്കിൽ മുഖ്യമന്ത്രി ഏത് അസുഖത്തിന് ചികിൽസ തേടിയതെന്ന് വിവരവകാശ ചോദ്യത്തിന് എന്താണ് രോഗം എന്ന് വെളിപ്പെടുത്താൻ സാധിക്കില്ലെന്നായിരുന്നു മറുപടി.