നടി ലക്ഷ്മിപ്രിയയ്ക്കെതിരായ അൻസിബയുടെ പരാതി ഗൗരവതരമെന്ന് ഹൈക്കോടതി
നടി ലക്ഷ്മിപ്രിയയ്ക്കെതിരെ നടി അൻസിബ നൽകിയ പരാതി ഗൗരവതരമാണെന്ന് ഹൈക്കോടതി. പരാതിയിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തേണ്ടതുണ്ടെന്നും കോടതി നിരീക്ഷിച്ചു. അൻസിബ സമർപ്പിച്ച ഹർജിയിൽ ഹൈക്കോടതി തിങ്കളാഴ്ച വിധി പറയും.
ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ ലക്ഷ്മിപ്രിയ സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിൽ സംസാരിച്ചെന്നും വ്യക്തിപരമായി മാനഹാനിയുണ്ടാക്കുന്ന പരാമർശങ്ങൾ നടത്തിയെന്നുമാണ് അൻസിബയുടെ പരാതി. അഭിമുഖം സംപ്രേഷണം ചെയ്ത ഓൺലൈൻ മാധ്യമത്തെയും കേസിൽ പ്രതിചേർക്കണമെന്ന ആവശ്യവും ഹർജിയിൽ ഉന്നയിച്ചിട്ടുണ്ട്.
പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് അൻസിബ എറണാകുളം മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചിരുന്നു. എന്നാൽ കോടതി ഹർജി തള്ളിയതോടെയാണ് അൻസിബ ഹൈക്കോടതിയെ സമീപിച്ചത്. ഈ ഹർജിയിലാണ് പരാതിയുടെ ഗൗരവം ചൂണ്ടിക്കാട്ടി ഹൈക്കോടതി നിരീക്ഷണം നടത്തിയത്.
