ഹേമ കമ്മിറ്റി റിപ്പോർട്ട്: സിനിമാ മേഖലയിലെ ചൂഷണം തടയുന്നതിനുള്ള നിയമനിർമാണം വൈകരുതെന്ന് സർക്കാരിനോട് ഹൈക്കോടതി

സിനിമാ മേഖലയിലെ അതിക്രമങ്ങളും ചൂഷണങ്ങളും തടയുന്നതിനായുള്ള നിയമനിർമാണം വൈകരുതെന്ന് സർക്കാറിന് ഹൈക്കോടതി നിർദേശം. ഹേമ കമ്മിറ്റിയുമായി ബന്ധപ്പെട്ട വിവിധ ഹരജികൾ പരിഗണിക്കവെയാണ് ഡിവിഷൻ ബെഞ്ചിന്റെ നിർദ്ദേശം. വിഷയത്തിൽ സർക്കാർ സ്വീകരിക്കുന്ന നിലപാട് അടുത്തയാഴ്ച കോടതി മുന്നിൽ വിശദീകരിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
ഏപ്രിൽ അവസാനമോ മെയ് ആദ്യമോ സിനിമ കോൺക്ലേവ് നടത്തുമെന്നായിരുന്നു സർക്കാർ നേരത്തെ ഹൈക്കോടതിയെ അറിയിച്ചത്. എന്നാൽ ഇത് ഓഗസ്റ്റ് രണ്ട്, മൂന്ന് ദിവസങ്ങളിൽ നടത്താൻ പുന:ക്രമീകരിച്ചതായി ഇന്ന് സർക്കാർ കോടതിയിൽ വ്യക്തമാക്കി. സിനിമ മേഖലയിലെ ചൂഷണം തടയുന്നതുമായി ബന്ധപ്പെട്ട നിയമനിർമ്മാണം സംബന്ധിച്ച് സർക്കാർ കോടതിയിൽ സാവകാശം തേടി.
അതേസമയം നിയമനിർമ്മാണം വൈകുന്നതിൽ കോടതി അത്യപ്തി രേഖപ്പെടുത്തി.
നിയമം പ്രാബല്യത്തിൽ വരുന്നതുവരെ ഇടക്കാല മാർഗനിർദേശങ്ങൾ പുറപ്പെടുവിക്കണമെന്ന് വനിതാ സിനിമ പ്രവർത്തകരുടെ കൂട്ടായ്മയായ ഡബ്ല്യുസിസി ആവശ്യപ്പെട്ടു. ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ രജിസ്റ്റർ ചെയ്ത കേസുകളുടെ അന്വേഷണ പുരോഗതി പ്രത്യേക അന്വേഷണ സംഘം കോടതിയിൽ വിശദീകരിക്കുകയും ചെയ്തു.വിവിധ ഹരജികൾ ജൂൺ 9ന് വീണ്ടും പ്രത്യേക ബെഞ്ച് പരിഗണിക്കുമെന്ന് കോടതി അറിയിച്ചു.