'വളരെ വേഗം നാട്ടിലേക്ക് മടങ്ങണം'; സഹായം തേടി അർബുദ ബാധിതനായ മലയാളി വയോധികൻ

48 വർഷം യുഎഇയിൽ പ്രവാസിയായിരുന്ന അർബുദ ബാധിതനായ മലയാളി വയോധികൻ നാട്ടിലെത്താൻ സഹായം തേടുന്നു. ഏറ്റെടുക്കാനും പരിചരിക്കാനും ആരുമില്ലാത്തതാണ് ജെറമിയാസ് ജോസഫെന്ന പ്രവാസി മലയാളിയെ പ്രതിസന്ധിയിലാക്കുന്നത്. ഭക്ഷണം കഴിക്കാൻ പോലും ഇദ്ദേഹത്തിന് ബുദ്ധിമുട്ടുണ്ട്. കുടലിൽ കാൻസറും ഭക്ഷണം കഴിക്കാത്തിനാൽ അനീമിയയും അനുബന്ധ രോഗങ്ങളും മൂലം പ്രയാസം അനുഭവിക്കുകയാണ് ഇദ്ദേഹം.
ബന്ധുക്കളാരും ജെറമിയാസിന്‍റെ കൂടെയില്ല. ഫിലിപ്പെൻ സ്വദേശിയെ വിവാഹം കഴിച്ചിരുന്നെങ്കിലും ഇവരും രോഗം ബാധിച്ച് യാത്ര ചെയ്യാനാവാത്ത നിലയിൽ സ്വന്തം നാട്ടിലാണ്. ബിസിനസ് തകർന്നുണ്ടായ ബാധ്യതകളും കേസുകളും തീർക്കാൻ ഒരുഭാഗത്ത് ശ്രമം നടക്കുകയാണ്.
വർഷങ്ങളായി വിസയും രേഖകളുമില്ലെന്നതും വലിയ വെല്ലുവിളിയാണ്. നാട്ടിലെത്തിച്ച് തുടർ ചികിത്സ നല്‍കുകയാണ് ഇദ്ദേഹത്തിന്‍റെ ആവശ്യം. നാട്ടിൽ ഒരു സഹോദരൻ മാത്രമാണുള്ളത്. നാട്ടിലെത്തിക്കുന്നതിനൊപ്പം പുനരധിവാസത്തിനും തുടർ ചികിത്സയ്ക്കും സൗകര്യമൊരുക്കാൻ സർക്കാർ ഏജൻസികളുടെ ഇടപെടൽ അനിവാര്യമാണ്.