ഐബി ഉദ്യോഗസ്ഥയുടെ മരണം: 57 ദിവസമായിട്ടും പ്രതിയെ പിടികൂടാനാകാതെ പൊലീസ്;അന്വേഷണം വേഗത്തിലാക്കണമെന്ന് കുടുംബം

ഐബി (ഇൻറലിജൻസ് ബ്യൂറോ) ഉദ്യോഗസ്ഥയുടെ മരണം നടന്നിട്ട് 57 ദിവസം കഴിഞ്ഞിട്ടും മുഖ്യപ്രതി സുകാന്ത് സുരേഷിനെ പിടികൂടാനാകാതെ പൊലീസ്.മാർച്ച് 24 നാണ് ഐ ബി ഉദ്യോഗസ്ഥയെ തീവണ്ടി തട്ടി മരിച്ചനിലയിൽ കണ്ടെത്തിയത്. സഹപ്രവർത്തകനായ സുകാന്തുമായുള്ള ബന്ധത്തിലുണ്ടായ തകർച്ചയാണ് മകളെ ആത്മഹത്യയിലേക്ക് പ്രേരിപ്പിച്ചത് എന്നായിരുന്നു കുടുംബത്തിന്റെ പരാതി.
മരണം ഉണ്ടായി ഇത്രയും ദിവസങ്ങൾ കഴിഞ്ഞിട്ടും പ്രതി സുകാന്ത് സുരേഷിനെ പൊലീസ് പിടികൂടുന്നില്ലെന്ന് കുടുംബം പറഞ്ഞു. അന്വേഷണം വേഗത്തിൽ ആകണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം കുടുംബം മുഖ്യമന്ത്രിയെ കണ്ടിരുന്നു.
അതേസമയം, പ്രതി സുകാന്തിന്റെ മുൻകൂർ ജാമ്യ അപേക്ഷ നാളെ ഹൈക്കോടതി വീണ്ടും പരിഗണിക്കും. സംഭവത്തിൽ പ്രതി സുകാന്തിന്റെ അച്ഛനെയും അമ്മയേയും കഴിഞ്ഞ മാസം പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. സുകാന്തിനെ കണ്ടെത്താനാകാത്ത സാഹചര്യത്തിലായിരുന്നു പൊലീസിന്റെ നീക്കം. കേസിൽ അച്ഛനും അമ്മയും പ്രതികളല്ലെന്നും ചോദ്യം ചെയ്യാനാണ് കസ്റ്റഡിയിലെടുത്തതെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു. പ്രതി സുകാന്തിനൊപ്പം ഇവർ ഒളിവിലായിരുന്നു. ഐ ബി ഉദ്യോഗസ്ഥയുടെ ആത്മഹത്യയിൽ സുകാന്ത് സുരേഷിനെതിരെ ബലാത്സംഗ കുറ്റം അടക്കം ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത് .