തിരുവനന്തപുരത്ത് സഹോദരിമാരായ കുട്ടികളെ അതിക്രൂരമായി പീഡിപ്പിച്ചു; വിവരം വെളിപ്പെടുത്തിയത് കൗൺസിലിങ്ങിനിടെ, മുന്‍ സൈനികൻ അറസ്റ്റിൽ

തിരുവനന്തപുരം പൂവാറില്‍ പത്തും പന്ത്രണ്ടും വയസുള്ള സഹോദരിമാരെ അതിക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയാക്കി മുൻ സൈനികൻ. സ്‌കൂളില്‍ നടത്തിയ കൗണ്‍സിലിങ്ങിലാണ് കുട്ടികൾ പീഡന വിവരം പുറത്തു പറഞ്ഞത്. സംഭവത്തിൽ പ്രതിയായ പൂവാര്‍ സ്വദേശി ഷാജിയെ പോലീസ് അറസ്റ്റ് ചെയ്തു.
പ്രതിയുടെ വീട്ടില്‍ കുട്ടികളുടെ കുടുംബം നേരത്തെ വാടകയ്ക്ക് താമസിച്ചിരുന്നു. ഈ പരിചയം മുതലെടുത്താണ് ഇയാള്‍ കുട്ടികളുടെ കാണാനായി പോയിരുന്നത്. പലപ്പോഴും വീട്ടില്‍ ആരും ഇല്ലാതിരുന്ന സമയത്തായിരുന്നു ഇയാൾ കുട്ടികളെ പീഡിപ്പിച്ചത്. മാനസിക സംഘര്‍ഷം നേരിടുന്ന കുട്ടികള്‍ കൗണ്‍സിലിങ്ങില്‍ പറഞ്ഞ പല കാര്യങ്ങളും പൊലീസിനോട് വെളിപ്പെടുത്തിയിട്ടില്ല.
പ്രതി ഓട്ടോറിക്ഷയിലാണ് കുട്ടികളുടെ വീട്ടില്‍ പോയിരുന്നത്. ഇയാള്‍ മടങ്ങിക്കഴിഞ്ഞ ശേഷം ഓട്ടോക്കാരനും കുട്ടികളെ ഉപദ്രവിച്ചെന്നാണ് കുട്ടികൾ വെളിപ്പെടുത്തിയത്. ചില വസ്തുക്കള്‍ തങ്ങളുടെ ശരീരത്തില്‍ കുത്തിവച്ചെന്നും കുട്ടികള്‍ വെളിപ്പെടുത്തി. പ്രതിയുടെ തന്നെ പലരുമായുള്ള ലൈംഗിക ദൃശ്യങ്ങള്‍ കുട്ടികളെ മൊബൈലില്‍ കാണിച്ചിരുന്നു. കുട്ടികളുടെ മൊഴി വിശദമായി രേഖപ്പെടുത്തിയ ശേഷം പൊലീസ് തുടര്‍നടപടികളിലേക്ക് കടക്കും.