കോന്നി മെഡിക്കൽ കോളജിൽ എക്സ്റേ മാറി നൽകിയ സംഭവം; താത്കാലിക ജീവനക്കാരന് സസ്പെൻഷൻ
പത്തനംതിട്ട കോന്നി മെഡിക്കൽ കോളജിൽ 16 വയസ്സുകാരിക്ക് 88 വയസ്സുകാരിയുടെ എക്സ്റേ ഫലം മാറി നൽകിയ സംഭവത്തിൽ നടപടി. എക്സ്റേ കൗണ്ടറിൽ ജോലി ചെയ്തിരുന്ന താത്കാലിക ജീവനക്കാരൻ ഷാഹുൽ ഹമീദിനെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തു. മെഡിക്കൽ കോളജ് പ്രിൻസിപ്പലിന്റേതാണ് നടപടി.
സംഭവത്തിൽ വിശദമായ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ നിർദേശം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്.
അതേസമയം, ചികിത്സാപ്പിഴവുണ്ടായെന്ന ആരോപണത്തിൽ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ സ്വമേധയാ കേസെടുത്തു. ആക്ടിങ് ചെയർപേഴ്സൺ സിസിലി ജോസഫാണ് കേസെടുത്തത്.
