ജീപ്പ് 25 അടി താഴ്ചയിലേക്ക് മറിഞ്ഞു; കെട്ടിടത്തിൽ തങ്ങിനിന്നു; കന്യാസ്ത്രീകൾ രക്ഷപ്പെട്ടു
കോട്ടയത്ത് നിയന്ത്രണം വിട്ട് 25 അടി താഴ്ചയിലേക്ക് മറിഞ്ഞ ജീപ്പിലുണ്ടായിരുന്ന 3 കന്യാസ്ത്രീകൾ അദ്ഭുതകരമായി രക്ഷപ്പെട്ടു. താഴെയുണ്ടായിരുന്ന ശുചിമുറി കെട്ടിടത്തിനു മുകളിൽ ജീപ്പ് തങ്ങിനിന്നതിനാലാണ് വൻ ദുരന്തം ഒഴിവായത്. ഇന്നലെ രാവിലെ പത്തുമണിയോടെ ആർപ്പൂക്കര വില്ലൂന്നിയിലാണ് സംഭവം. നിയന്ത്രണം വിട്ട ജീപ്പ് വില്ലൂന്നി സിഎംസി കോൺവന്റിലെ മതിൽ ഇടിച്ചു തകർത്തശേഷം താഴ്ചയിലേക്ക് മറിയുകയായിരുന്നു.
പരുക്കേറ്റ മാങ്ങാനം സിഎംസി കോൺവന്റിലെ മദർ സിസ്റ്റർ ജോയൽ (65), ജീപ്പ് ഓടിച്ചിരുന്ന സിസ്റ്റർ ലിസ്റ്റോം (49), വില്ലൂന്നി സിഎംസി കോൺവന്റിലെ സിസ്റ്റർ സാരുപ്രിയ (35) എന്നിവരെ മെഡിക്കൽകോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതര പരുക്കേറ്റ സിസ്റ്റർ ജോയലിനെ പിന്നീട് ചെത്തിപ്പുഴ ആശുപത്രിയിലേക്ക് മാറ്റി. മറ്റുള്ളവരെ പ്രാഥമിക ചികിത്സ നൽകി വിട്ടയച്ചു.
മാങ്ങാനം സിഎംസി കോൺവന്റിൽനിന്നു വില്ലൂന്നി കോൺവന്റിലേക്ക് വന്ന ജീപ്പാണ് അപകടത്തിൽപെട്ടത്. സെന്റ് ഫിലോമിന ജിഎച്ച്എസ്എസിന്റെ ശുചിമുറിയുടെ മുകളിലേക്കാണ് മറിഞ്ഞത്. മേൽക്കൂരയിൽ തങ്ങിനിന്ന വാഹനത്തിനുള്ളിൽ കന്യാസ്ത്രീകൾ ഏറെ നേരം കുടുങ്ങി. അഗ്നിരക്ഷാ സേന കയർ ഉപയോഗിച്ച് സമീപത്തെ മരത്തിൽ ബന്ധിച്ച ശേഷം ഹൈഡ്രോളിക് കട്ടർ ഉപയോഗിച്ച് ജീപ്പിന്റെ വാതിൽ മുറിച്ചുമാറ്റിയാണ് ഇവരെ പുറത്തെത്തിച്ചത്.