കാന്തപുരത്തിന്റെ പരാമർശം ഇസ്ലാമിക ചരിത്രത്തിന് വിരുദ്ധം; നിലപാട് തള്ളി മുഖ്യമന്ത്രി വി.ഡി. സതീശൻ
സ്ത്രീകൾ പൊതുവേദികളിൽ പ്രത്യക്ഷപ്പെടുന്നതിനെതിരെ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ നടത്തിയ വിവാദ പരാമർശങ്ങളെ പൂർണ്ണമായി തള്ളി മുഖ്യമന്ത്രി വി.ഡി. സതീശൻ. കാന്തപുരത്തിന്റെ പ്രസ്താവനയോട് യോജിക്കാൻ കഴിയില്ലെന്നും, ഇത്തരത്തിലുള്ള യാഥാസ്ഥിതിക നിലപാടുകൾ പുരോഗമന കേരള സമൂഹത്തിന് ഒട്ടും ചേരുന്നതല്ലെന്നും വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി വ്യക്തമാക്കി. കാന്തപുരം ഇസ്ലാമിക ചരിത്രത്തെ തെറ്റായി വ്യാഖ്യാനിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സ്ത്രീകൾ പൊതുരംഗത്ത് വരുന്നത് വിനാശത്തിന് കാരണമാകുമെന്നും അവർ വീടുകളിൽ മാത്രം ഒതുങ്ങിക്കഴിയണമെന്നുമുള്ള വാദം ചരിത്രപരമായ യാഥാർത്ഥ്യങ്ങൾക്ക് നിരക്കുന്നതല്ലെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. പ്രവാചകന്റെ ആദ്യ പത്നി വ്യാപാരിയായിരുന്നുവെന്നും മറ്റൊരു പത്നി യുദ്ധരംഗത്ത് സജീവമായി പങ്കെടുത്ത പശ്ചാത്തലമുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ഈ ചരിത്രം മറച്ചുവെച്ചാണ് സ്ത്രീകൾ നാലുചുമരുകൾക്കുള്ളിൽ ഒതുങ്ങേണ്ടവരാണെന്ന് വാദിക്കുന്നത്.
സ്ത്രീകൾക്ക് തുല്യനീതിയും പങ്കാളിത്തവും ഉറപ്പാക്കുന്ന ഒരു സമൂഹത്തിൽ അവരെ പൊതുവേദികളിൽ നിന്നും മാറ്റിനിർത്താൻ ശ്രമിക്കുന്നത് അപലപനീയമാണ്. ഒരു തരത്തിലും അംഗീകരിക്കാൻ കഴിയാത്ത നിലപാടാണ് കാന്തപുരത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുള്ളതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
