കഞ്ചാവ് തോട്ടം തിരയുന്നതിനിടെ വഴിതെറ്റി; വനത്തിൽ കുടുങ്ങി, പോലീസ് സംഘം തിരിച്ചെത്തി

  1. Home
  2. Kerala

കഞ്ചാവ് തോട്ടം തിരയുന്നതിനിടെ വഴിതെറ്റി; വനത്തിൽ കുടുങ്ങി, പോലീസ് സംഘം തിരിച്ചെത്തി

police


കഞ്ചാവുകൃഷി നശിപ്പിക്കാൻ പോയി വഴിതെറ്റി അട്ടപ്പാടി വനത്തിൽ കുടുങ്ങിയ പോലീസ് സംഘം തിരിച്ചെത്തി. അഗളി ഡിവൈ.എസ്.പി.യുടെ നേതൃത്വത്തിലുള്ള 14 അംഗ സംഘമാണ് ഒരു രാത്രി മുഴുവൻ വനത്തിൽ കുടുങ്ങിയത്. ചൊവ്വാഴ്ച രാത്രി വൈകി വനത്തിലെത്തിയ റെസ്‌ക്യൂ സംഘം ബുധനാഴ്ച രാവിലെ ആറുമണിയോടെയാണ് ഇവരെ തിരിച്ചെത്തിച്ചത്.

ചൊവ്വാഴ്ച പുലർച്ച ഗൊട്ടിയാർകണ്ടിയിൽനിന്നുമാണ് കഞ്ചാവ് തിരച്ചിലിനായി സംഘം കാട്ടിലേക്ക് പോയത്. ഭവാനിപ്പുഴയ്ക്കടുത്ത് മല്ലീശ്വരൻമുടിയോടനുബന്ധിച്ച് കിടക്കുന്ന വിദൂര ഊരായ മുരുഗളയ്ക്കും ഗൊട്ടിയാർകണ്ടിക്കുമിടയിലുള്ള നിബിഡ വനത്തിലാണ് സംഘം കുടുങ്ങിയത്. ഡിവൈ.എസ്.പി. എസ്. ജയകൃഷ്ണനുപുറമേ, ഏഴ് പോലീസുദ്യോഗസ്ഥരും വനംവകുപ്പിലെ അഞ്ച് ജീവനക്കാരുമാണ് സംഘത്തിൽ ഉണ്ടായിരുന്നത്.

കഞ്ചാവുതോട്ടം നശിപ്പിച്ച് തിരിച്ചിറങ്ങുന്നതിനിടെ സംഘം വഴിതെറ്റി മുരുഗള ഊരിന് മുകളിലുള്ള പാറക്കെട്ടിന് മുകളിലെത്തുകയായിരുന്നു. നേരമിരുട്ടിയതോടെ വഴി തിരിച്ചറിയാൻ കഴിയാതെ പോകുകയായിരുന്നു. വനംവകുപ്പിലെ ഒരു ഉദ്യോഗസ്ഥന്റെ ഫോണിന് റേഞ്ചുണ്ടായിരുന്നതിനാൽ കുടുങ്ങിയ വിവരം അധികൃതരെ അറിയിക്കുകയായിരുന്നു.

പുതൂർ പോലീസ് സ്റ്റേഷനിലെ എസ്.ഐ. ജയപ്രസാദ്, സിവിൽ പോലീസ് ഓഫീസർമാരായ അൻവർ, സുബിൻ, വിശാഖ്, ഓമനക്കുട്ടൻ, സുജിത്ത്, രാഹുൽ എന്നിവരും അട്ടപ്പാടി റേഞ്ചിലെ മുക്കാലി ഫോറസ്റ്റ് സ്റ്റേഷനിൽനിന്ന് രണ്ട് ബീറ്റ് ഫോറസ്റ്റോഫീസർമാരും മൂന്ന് വാച്ചർമാരുമാണ് സംഘത്തിലുണ്ടായിരുന്നത്. ചൊവ്വാഴ്ച രാത്രിയോടെ പോലീസും വനംവകുപ്പും ഇവരെ തിരിച്ചെത്തിക്കുന്നതിനുള്ള ശ്രമം തുടങ്ങിയിരുന്നു. രക്ഷാപ്രവർത്തനത്തിന് പോയ ദ്രുതപ്രതികരണ സേനയടക്കമുള്ള സംഘം പുലർച്ചെ ഒരു മണിയോടെ ഇവരുടെ അടുത്തെത്തി ഉദ്യോഗസ്ഥരുമായി സംസാരിക്കുകയും പുലർച്ചെയോടെ തിരിച്ചെത്തിക്കുകയുമായിരുന്നു.