ആർഎസ്എസ് വേദിയിലെ കേരള വിസിയുടെ പ്രസംഗം: നാളെ സർവകലാശാല ആസ്ഥാനത്തേക്ക് മാർച്ച് പ്രഖ്യാപിച്ച് എസ്‌എഫ്‌ഐ
ആർഎസ്എസ് വേദിയിൽ വിസി നടത്തിയ വിവാദ പ്രസംഗത്തിൽ പ്രതിഷേധം ശക്തമാക്കി എസ്‌എഫ്‌ഐ. കേരള സർവകലാശാല വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മലിന്റെ പരാമർശങ്ങൾക്കെതിരെ നാളെ സർവകലാശാല ആസ്ഥാനത്തേക്ക് മാർച്ച് നടത്തുമെന്ന് എസ്‌എഫ്‌ഐ അറിയിച്ചു.
ആർഎസ്എസ് തിരുവനന്തപുരം മണിവിളയിൽ സംഘടിപ്പിച്ച സങ്കൽപ്പ് 2026 എന്ന പരിപാടിയിലാണ് മുഖ്യ പ്രഭാഷകനായി പങ്കെടുത്തത്. പരിപാടിയിൽ പങ്കെടുത്ത വിസി, വേദിയിലെ ഭാരതാംബക്ക് മുന്നിലെ ദീപം കൊളുത്തി. ലോകത്തിലെ 60 ശതമാനം മരുന്നുകൾ നിർമ്മിക്കുന്നത് ഇന്ത്യയാണെന്നും സായിപ്പിന് മരുന്ന് വേണമെങ്കിൽ ഇന്ത്യ നിർമ്മിക്കണമെന്ന അവസ്ഥ എത്തിയെന്നും അദ്ദേഹം പറഞ്ഞു. ദേശീയ വിദ്യാഭ്യാസ നയം കൊണ്ട് വന്നത് കുഞ്ഞു നാൾ മുതൽ കുട്ടികൾക്ക് വിദ്യാഭ്യാസം കൊടുക്കാനാണാണെന്നും ഏറ്റവും പ്രാധാന്യം കൊടുക്കുന്നത് 3 വയസ്സുള്ള കുട്ടികൾക്കാണെന്നും അദ്ദേഹം വ്യക്തമാക്കി. നാല് വർഷ വിദ്യാഭ്യാസ രീതി കേരളം നടപ്പിലാക്കാൻ സമ്മതിക്കില്ല എന്ന് പറഞ്ഞു. എന്നാൽ കേരള യൂണിവേഴ്സിറ്റിയിൽ ഞാൻ അത് നടപ്പിലാക്കി. ഇപ്പോൾ എല്ലാവരും അത് നടപ്പിലാക്കുന്നുവെന്നും വിസി പറഞ്ഞു.
കുഞ്ഞുങ്ങളെ നിങ്ങളെ ഏൽപ്പിച്ചിരിക്കുന്നത് ഭാരത മാതാവാണ്. വികസിത ഭാരതത്തിന് വേണ്ടി ഇവരെ നിങ്ങളുടെ വീട്ടിൽ ഏൽപ്പിച്ചിരിക്കുകയാണ്. ഭാരതം അമ്മ ആയതിനാലാണ് വന്ദേമാതരം എന്ന് പാടുന്നത്. അമ്മ ആരാണ് എന്ന് അറിയാത്തവരാണ് വന്ദേമാതരം എതിർക്കുന്നത്. അവരും മാറും, ഈ നാട് മാറുകയാണ്. പിഎസ്‍സി പരീക്ഷ എഴുതി ജോലി കിട്ടണമെങ്കിൽ വേറെ കുറച്ച് കാര്യങ്ങള് കൂടി ചെയ്യണം. കഴിഞ്ഞ നല്ല കാലത്തേക്ക് നമ്മൾ തിരിച്ച് പോവുകയാണ്. ചില കള്ളന്മാർ അത് വന്നു കൊള്ളയടിച്ചു. അവർക്ക് കൂട്ടു നിന്നത് ആരാണ് എന്ന് നമ്മുക്ക് അറിയാമെന്നും അദ്ദേഹം പറഞ്ഞു. വന്ദേ മാതരം പരാമർശിച്ചാണ് വിസി പ്രസംഗം അവസാനിപ്പിച്ചത്.
