കേരളത്തിലെ ആദ്യത്തെ മൊബൈല്‍ ഫോണ്‍ വിളിക്ക് ഇന്ന് 30 വയസ്
കേരളത്തിലെ ആദ്യത്തെ മൊബൈല്‍ ഫോണ്‍ വിളിക്ക് ഇന്ന് 30 വയസ് തികഞ്ഞിരിക്കുകയാണ്. അന്നുവരെ ലാൻഡ് ഫോണുകൾ മാത്രം ഉപയോഗിച്ചിരുന്ന മലയാളികൾക്കിടയിലേക്ക് മൊബൈൽ എന്നൊരു വിസ്മയം അവതരിപ്പിക്കപ്പെട്ട ദിനമാണിന്ന്.
ഇപ്പോൾ എല്ലാവരുടെയും കൈകളിൽ സർവ വിജ്ഞാനശേഖരവുമായിരിക്കുന്ന സ്മാർട്ട്ഫോണും മലയാള സാഹിത്യവുമായുള്ള ബന്ധം വളരെ വലുതാണ്. അതെ, കേരളത്തിലെ ആദ്യത്തെ ഫോൺ ഉദ്ഘാടനം ചെയ്തത് ജ്ഞാനപീഠ പുരസ്കാരം നേടിയ മൂന്നാമത്തെ മലയാളിയും ഒരേയൊരു ആലപ്പുഴക്കാരനുമായ തകഴി ശിവശങ്കരപ്പിള്ളയാണ്. 1996 സെപ്റ്റംബർ 17നാണ് കേരളത്തിലേക്ക് ആദ്യ മൊബൈൽ കോൾ എത്തിയത്. എസ്കോടെലിന്റെ മൊബൈൽ സേവനത്തിന്റെ ഉദ്ഘാടനം നിർവഹിച്ചത് തകഴി ശിവശങ്കരപ്പിള്ളയാണ്. എറണാകുളം ഹോട്ടല്‍ അവന്യൂ റീജന്റില്‍ വെച്ചായിരുന്നു ഉദ്ഘാടനം. ദക്ഷിണമേഖലാ നാവികസേനാ മേധാവി വൈസ് അഡ്മിറൽ എആർ ടാൻഡനുമായി സംസാരിച്ചു കൊണ്ടായിരുന്നു തുടക്കം. തുടർന്ന്, കഥാകാരി മാധവിക്കുട്ടിയുമായും ടാൻഡൻ മൊബൈലിൽ സംസാരിച്ചു. ഇതോടെ കേരളത്തിലൊരു മൊബൈൽ യുഗം തന്നെ പിറക്കുകയായിരുന്നു.
ആ ചടങ്ങിൽ എസ്കോടെൽ കേരളത്തിലവതരിപ്പിച്ച കോളുകളുടെ റേറ്റ് ഇന്ന് കേട്ടാൽ നമ്മൾ ഞെട്ടും. ഔട്ട്ഗോയിങ് റേറ്റിന് 16 രൂപയായിരുന്നു അന്നത്തെ വില. സാധാരണക്കാർക്ക് ചിന്തിക്കാൻ കഴിയുന്ന ഒന്നായിരുന്നില്ല അന്ന് മൊബൈൽ ഫോണെന്ന് ചുരുക്കം. 1995 ജൂലൈ 31നായിരുന്നു ഇന്ത്യയില്‍ ആദ്യ മൊബൈല്‍ ഫോണ്‍വിളി നടന്നത്. അന്നത്തെ ബംഗാള്‍ മുഖ്യമന്ത്രി ജ്യോതിബസു അന്നത്തെ കേന്ദ്ര കമ്യൂണിക്കേഷന്‍ മന്ത്രി സുഖ്റാമിനെ വിളിച്ചാണ് ഇന്ത്യയിലെ മൊബൈല്‍ വിപ്ലവത്തിന് തുടക്കമിട്ടത്.
