കോട്ടയം മെഡിക്കൽ കോളേജ് അപകടം:മന്ത്രിമാർക്കെതിരെ കെട്ടിച്ചമച്ച പ്രചാരണം; രാജിവെക്കേണ്ടതില്ല: എം.വി. ഗോവിന്ദൻ

കോട്ടയം മെഡിക്കൽ കോളേജിലെ അപകടവുമായി ബന്ധപ്പെട്ട് മന്ത്രിമാർക്കെതിരെ കെട്ടിച്ചമച്ച പ്രചാരണമാണ് നടക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. രക്ഷാപ്രവർത്തനം ഒരു ഘട്ടത്തിലും നിർത്തിവെച്ചിരുന്നില്ല.കുടുങ്ങിപ്പോയ ആളുകളെ കണ്ടെത്താനെടുത്തത് സ്വാഭാവിക കാല താമസം മാത്രമാണ്. മന്ത്രിമാരുടെ ഭാഗത്ത് നിന്നും ഒരു പാളിച്ചയും സംഭവിച്ചിട്ടില്ലെ. അതിനാൽ ആരോഗ്യമന്ത്രി രാജിവയ്ക്കില്ലെന്നും വാർത്താ സമ്മേളനത്തിൽ ഗോവിന്ദൻ വ്യക്തമാക്കി.
സ്ഥലത്ത് നിന്നും ആദ്യം കിട്ടിയ വിവരമാണ് മന്ത്രിമാർ ആദ്യം പറഞ്ഞത്. ദുരിതാശ്വാസ രക്ഷാപ്രവർത്തനം നടക്കുന്നതിനിടെ തന്നെയായിരുന്നു പ്രതികരണം.
മരിച്ച സ്ത്രീയുടെ ഭർത്താവ് തന്നെ ഇക്കാര്യം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. മരിച്ചവരുടെ ബന്ധുക്കൾക്ക് പോലും ഇല്ലാത്ത ആരോപണമാണ് പ്രതിഷേധക്കാർക്കുണ്ടാകുന്നത്. ജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണ പരത്താനാണ് പ്രതിപക്ഷ നേതാവ് അടക്കം ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.ആരോഗ്യ മന്ത്രിക്കെതിരെ നടക്കുന്നത് ആസൂത്രിത അതിക്രമമാണെന്നും അദേഹം കൂട്ടിചേർത്തു.സ്വകാര്യ കച്ചവടക്കാർക്ക് സൗകര്യം ഒരുക്കാനായി യുഡിഎഫും മാധ്യമങ്ങളും ചേർന്ന് ജനകീയ ആരോഗ്യ മേഖലയെ കടന്നാക്രമിക്കുകയാണ്. സ്വകാര്യമേഖലക്ക് വേണ്ടിയുള്ള പ്രചാര വേല ജനദ്രോഹ നടപടിയാണന്നും അദ്ദേഹം കുറ്റപ്പെടുത്തി.