കുണ്ടറ കസ്റ്റഡി മരണം: മർദന ആരോപണം തള്ളി സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്
കുണ്ടറയിൽ കസ്റ്റഡി മർദനത്തെ തുടർന്ന് യുവാവ് മരിച്ചെന്ന ആരോപണം തള്ളി സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്. പൊലീസ് കസ്റ്റഡിയിൽ കഴിയുന്നതിനിടെ സിയാദിന് മർദനമേറ്റതായി കണ്ടെത്താനായില്ലെന്നാണ് റിപ്പോർട്ടിലെ പരാമർശം.പൊലീസ് സ്റ്റേഷനില്‍ നടത്തിയ പരിശോധനയില്‍ മര്‍ദിക്കുന്നതായുള്ള ദൃശ്യങ്ങള്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും പരാമര്‍ശമുണ്ട്. ജീപ്പില്‍ വെച്ച് മര്‍ദ്ദിച്ചു എന്നത് ആരോപണം മാത്രമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. അതേസമയംനടപടിക്രമങ്ങളില്‍ കുണ്ടറ പൊലീസിന് ഗുരുതര വീഴ്ച സംഭവിച്ചെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടികാട്ടുന്നു.സിയാദിനെ കസ്റ്റഡിയിലെടുത്ത് വിട്ടയച്ചതില്‍ കൃത്യമായ നടപടിക്രമങ്ങള്‍ പാലിച്ചില്ല. വൈദ്യപരിശോധന നടത്താതെയാണ് വിട്ടയച്ചതെന്നും റിപ്പോർട്ടിൽ ഉണ്ട്.
സിയാദ് മരണപ്പെട്ടതിന് ശേഷമാണ് ലോക്കല്‍ പൊലീസിന് കുടുംബം പരാതി നല്‍കിയത്. പരാതിയില്‍ പക്ഷെ പൊലീസ് മര്‍ദിച്ചിരുന്നു എന്ന് പറയുന്നില്ല. ആശുപത്രിയില്‍ നിന്നും ബന്ധപ്പെട്ട ഇന്റിമേഷന്‍ ലഭിച്ചില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്.അതേസമയം, സംഭവത്തിൽ പൊലീസിന്റെ ഭാഗത്ത് വീഴ്ചയുണ്ടായോയെന്ന് പരിശോധിക്കുമെന്ന് കൊല്ലം റൂറൽ എസ്പി നേരത്തെ വ്യക്തമാക്കിയിരുന്നു.
