ഭൂമിയേറ്റെടുക്കൽ; മന്ത്രിസഭാ യോഗത്തിൽ തർക്കിച്ച് സി.പി.ഐ മന്ത്രിമാർ

  1. Home
  2. Kerala

ഭൂമിയേറ്റെടുക്കൽ; മന്ത്രിസഭാ യോഗത്തിൽ തർക്കിച്ച് സി.പി.ഐ മന്ത്രിമാർ

CPI


വെറ്ററിനറി സർവകാലാശാലക്ക് ഭൂമി കൈമാറുന്നതിനെ ചൊല്ലി മന്ത്രിസഭായോഗത്തിൽ തർക്കിച്ച് സിപിഐ മന്ത്രിമാർ. കാർഷിക സർവകലാശാലയിൽ നിന്ന് 90 ഏക്കർ ഭൂമി ഏറ്റെടുക്കുന്നതാണ് മന്ത്രിസഭായോഗത്തെ പാർട്ടി മന്ത്രിമാർ തമ്മിലുളള ഭിന്നതയുടെ വേദിയാക്കിയത്. വകുപ്പിനോട് ആലോചിക്കാതെയാണ് ഭൂമി ഏറ്റെടുക്കൽ നിർദ്ദേശം മന്ത്രി സഭയിൽ വെച്ചതെന്ന് കൃഷി മന്ത്രി നിലപാടെടുത്തു. ഇതോടെ വിഷയം അജണ്ടയിൽ നിന്ന് പിൻവലിക്കാൻ മൃഗസംരക്ഷണ മന്ത്രി നിർബന്ധിതയാകുകയായിരുന്നു.

ഇന്നലെ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് സിപിഐ മന്ത്രിമാർ തമ്മിൽ തർക്കിച്ചത്. കാർഷിക സർവകലാശാലയുടെ കൈവശം ഇരിക്കുന്ന മണ്ണൂത്തിയിലെ 90 ഏക്കർ ഭൂമി ഏറ്റെടുക്കുന്നതാണ് മന്ത്രിസഭായോഗത്തെ അസാധാരണ സംഭവത്തിന് സാക്ഷിയാക്കി മാറ്റിയത്. വെറ്ററിനറി സർവകലാശാലാ രൂപീകരണ സമയത്തെ പ്രഖ്യാപനം പ്രാവർത്തികമാക്കുക ലക്ഷ്യമിട്ടാണ് ഭൂമി ഏറ്റെടുക്കൽ വിഷയം മൃഗസംരക്ഷണ മന്ത്രി ജെ ചിഞ്ചുറാണി മന്ത്രിസഭാ യോഗത്തിൻെറ പരിഗണനയ്ക്ക് എത്തിച്ചത്. ഭൂമി കൈവശം വെച്ചിരിക്കുന്ന കൃഷിവകുപ്പുമായോ ഭൂമി സംബന്ധിച്ച കാര്യങ്ങളുടെ ചുമതലക്കാരായ റവന്യു വകുപ്പിനോടോ ആലോചിക്കാതെ ആയിരുന്നു നീക്കം. മന്ത്രിസഭാ യോഗത്തിൽ വിഷയം പരിഗണിച്ചപ്പോൾ ഇക്കാര്യം ചൂണ്ടിക്കാട്ടി കൃഷിമന്ത്രി പി പ്രസാദ് രംഗത്തെത്തി.