ചെക്ക് കേസിൽ മാണി സി. കാപ്പൻ എം.എൽ.എയ്ക്ക് ഒരു വർഷം തടവ് ശിക്ഷ വിധിച്ചു
കണ്ണൂർ വിമാനത്താവളത്തിൽ ഓഹരി പങ്കാളിത്തം വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയെന്ന ചെക്ക് കേസുകളിൽ മാണി സി. കാപ്പൻ എം.എൽ.എയ്ക്ക് ഒരു വർഷം തടവ് ശിക്ഷ വിധിച്ചു. മുംബൈ ബോറിവിലി കോടതിയുടെതാണ് ഉത്തരവ്. പ്രവാസി വ്യവസായി നൽകിയ പരാതിയിലടക്കം നാല് കേസുകളിലാണ് മാണി സി. കാപ്പൻ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. അതേസമയം, ശിക്ഷ ഒരു വർഷമായതിനാൽ എം.എൽ.എ സ്ഥാനത്തിന് അയോഗ്യതയുണ്ടാവില്ല.
നാലു കേസുകളിലായി 5.3 കോടി രൂപ പലിശ സഹിതം നഷ്ടപരിഹാരം നൽകണമെന്നും ഒരു മാസത്തിനകം തുക ഒടുക്കണമെന്നും വിധിയിൽ പറയുന്നു. പണം നൽകിയില്ലെങ്കിൽ മൂന്ന് മാസം അധിക തടവ് അനുഭവിക്കേണ്ടിവരും. വിധി പ്രഖ്യാപിക്കുമ്പോൾ കോടതിയിൽ ഹാജരാകാതിരുന്നതിനെ തുടർന്ന് എം.എൽ.എയ്ക്കെതിരെ ജാമ്യമില്ലാ വാറണ്ടും പുറപ്പെടുവിച്ചിട്ടുണ്ട്.
2015-ൽ മുംബൈ വ്യവസായി ദിനേശ് മേനോൻ നൽകിയ പരാതിയിലാണ് ഉത്തരവ്. ഓഹരി വാഗ്ദാനം ചെയ്ത് മൂന്ന് കോടിയിലധികം രൂപ തട്ടിയെടുത്തെന്നായിരുന്നു പരാതി. നേരത്തെ എറണാകുളം മജിസ്‌ട്രേറ്റ് കോടതിയിലും കേസ് എത്തിയിരുന്നെങ്കിലും നടപടികൾ മുന്നോട്ടുപോകാത്തതിനെ തുടർന്ന് പരാതിക്കാരൻ മുംബൈ കോടതിയെ സമീപിക്കുകയായിരുന്നു.
