കോടതിയെ തെറ്റിദ്ധരിപ്പിച്ചു; നിവിൻ പോളിക്കെതിരെ പരാതി നൽകിയ നിർമ്മാതാവിനെതിരെ അന്വേഷണം

  1. Home
  2. Kerala

കോടതിയെ തെറ്റിദ്ധരിപ്പിച്ചു; നിവിൻ പോളിക്കെതിരെ പരാതി നൽകിയ നിർമ്മാതാവിനെതിരെ അന്വേഷണം

nivin pauly


നടൻ നിവിൻ പോളിക്കെതിരെ പരാതി നൽകിയ നിർമ്മാതാവ് പി.എസ്. ഷംനാസിനെതിരെ അന്വേഷണം നടത്താൻ കോടതി ഉത്തരവിട്ടു. വൈക്കം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയാണ് ഷംനാസിനെതിരെ അന്വേഷണം പ്രഖ്യാപിച്ചത്. കോടതിയിൽ വ്യാജ സത്യവാങ്മൂലം നൽകിയതിനും, കോടതിയെ തെറ്റിദ്ധരിപ്പിക്കുന്ന രേഖകൾ ഹാജരാക്കിയതിനും എതിരായാണ് ഈ നടപടി. ഭാരതീയ ന്യായ സംഹിതയിലെ 227-ാം വകുപ്പ് പ്രകാരമാണ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.

'ആക്ഷൻ ഹീറോ ബിജു-2' എന്ന ചിത്രവുമായി ബന്ധപ്പെട്ട് 2023-ൽ നിവിൻ പോളി, സംവിധായകൻ എബ്രിഡ് ഷൈൻ, തലയോലപ്പറമ്പ് സ്വദേശി ഷംനാസ് എന്നിവർ ഒരു കരാറിൽ ഒപ്പിട്ടിരുന്നു. ഈ കരാർ പ്രകാരം സിനിമയുടെ എല്ലാ അവകാശങ്ങളും നിവിൻ പോളിയുടെ നിർമ്മാണ കമ്പനിയായ പോളി ജൂനിയറിനായിരുന്നു. എന്നാൽ, ഈ വിവരം മറച്ചുവെച്ച്, ഷംനാസ് ഫിലിം ചേംബറിൽ നിന്ന് ചിത്രത്തിന്റെ പേരിന്റെ അവകാശം സ്വന്തമാക്കി. ഇതിനായി നിവിൻ പോളിയുടെ വ്യാജ ഒപ്പ് ചേർത്ത രേഖയും ഇയാൾ ഹാജരാക്കിയിരുന്നു.

ഫിലിം ചേംബറിൽ നിന്ന് ലഭിച്ച ഈ രേഖ ഹാജരാക്കി, സിനിമയുടെ പൂർണ്ണ അവകാശം തനിക്കാണെന്ന് വൈക്കം കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ ഷംനാസ് അവകാശപ്പെട്ടു. ഈ വാദത്തിന്റെ അടിസ്ഥാനത്തിൽ നിവിൻ പോളിക്കെതിരെ എഫ്.ഐ.ആർ. ഇടാനുള്ള ഉത്തരവ് നേടുകയും ചെയ്തിരുന്നു. എന്നാൽ, കോടതിയെ തെറ്റിദ്ധരിപ്പിക്കുന്ന രേഖകളാണ് ഷംനാസ് ഹാജരാക്കിയതെന്ന് ബോധ്യപ്പെട്ടതിനെ തുടർന്നാണ് കോടതി ഇയാൾക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചത്. നിവിൻ പോളിക്കെതിരെ എഫ്.ഐ.ആർ. ഇടാൻ ഉത്തരവിട്ട അതേ കോടതി തന്നെയാണ്, ആ വിധി കോടതിയെ തെറ്റിദ്ധരിപ്പിച്ച് നേടിയതാണെന്ന് പ്രാഥമിക തെളിവുകളുടെ അടിസ്ഥാനത്തിൽ കണ്ടെത്തി, ഷംനാസിനെതിരെ ജാമ്യമില്ലാ വകുപ്പിൽ പുതിയ അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്.