എംഎസ്സി എൽസ - 3 കപ്പലപകടം: 5.97 കോടി രൂപ കെട്ടിവച്ചതായി മെഡിറ്ററേനിയൻ ഷിപ്പിങ് കമ്പനി ഹൈക്കോടതിയെ അറിയിച്ചു

കേരള തീരത്ത് നടന്ന എംഎസ്സി എൽസ - 3 കപ്പലപകടത്തെ തുടർന്ന് 5.97 കോടി രൂപ കെട്ടിവെച്ചെന്ന് മെഡിറ്ററേനിയൻ ഷിപ്പിങ് കമ്പനി ഹൈക്കോടതിയെ അറിയിച്ചു. കപ്പലപകടത്തിൽ നഷ്ടം നേരിട്ട കശുവണ്ടി ഇറക്കുമതിക്കാർ നൽകിയ ഹർജിയെ തുടർന്നാണ് നടപടി. കപ്പൽ കമ്പനി നൽകിയ തുക സ്ഥിരനിക്ഷേപം നടത്താൻ ഹൈക്കോടതി നിർദേശം നൽകി. ഒരു വർഷത്തേക്ക് ദേശസാത്കൃത ബാങ്കിൽ നിക്ഷേപിക്കാനാണ് ഹൈക്കോടതി റജിസ്ട്രിക്ക് സിംഗിൾ ബെഞ്ച് നൽകിയ നിർദേശം. കഴിഞ്ഞതവണ ഹർജി പരിഗണിക്കവൈ കമ്പനിയുടെ ഉടമസ്ഥതയിലുള്ള എംഎസ് സി മാൻസ എഫ് കപ്പൽ തടഞ്ഞു വെക്കാൻ ഹൈക്കോടതി ഇടക്കാല ഉത്തരവിട്ടിരുന്നു. തുടർന്നാണ് കപ്പൽ ഉടമകൾ പണം കെട്ടിവച്ചത്.
അതേസമയം, കപ്പൽ മുങ്ങിയ സംഭവത്തിൽ ഫോർട്ട് കൊച്ചി കോസ്റ്റൽ പൊലീസ് രജിസ്റ്റർ ചെയ്ത എഫ്‌ഐആർ അപര്യാപ്തമെന്ന് പരാതിയുയർന്നു. പാരിസ്ഥിതിക നിയമപ്രകാരം രജിസ്റ്റർ ചെയ്യേണ്ട കേസ് ദുർബ്ബല വകുപ്പുകൾ മാത്രം ചുമത്തിയാണ് എഫ്‌ഐആർ ഇട്ടത് എന്നാണ് ആരോപനം.മെയ് 24നാണ് ലൈബീരിയൻ ചരക്ക് കപ്പലായ എംഎസി എൽസ 3 അപകടത്തിൽപ്പെട്ടത്. ആലപ്പുഴ തോട്ടപ്പള്ളിയിൽനിന്ന് 14.6 നോട്ടിക്കൽ മൈലും കൊച്ചിയിൽനിന്ന് 40 നോട്ടിക്കൽ മൈലും അകലെയാണ് കപ്പൽ അപകടത്തിൽപ്പെട്ടത്.