മുല്ലപ്പെരിയാർ ഡാം നാളെ തുറക്കാൻ സാധ്യത; മുന്നൊരുക്കങ്ങൾ പൂർത്തിയാക്കിയതായി ജില്ലാ കലക്ടർ

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 136 അടി ആകുമ്പോൾ ഷട്ടറുകൾ തുറക്കുമെന്ന് തമിഴ്നാട് ജലസേചന വകുപ്പ് അറിയിച്ച സാഹചര്യത്തിൽ മുന്നൊരുക്കങ്ങൾ പൂർത്തിയാക്കിയതായി ഇടുക്കി ജില്ലാ ഭരണകൂടം അറിയിച്ചു. പെരിയാർ, മഞ്ജുമല, ഉപ്പുതുറ, ഏലപ്പാറ, അയ്യപ്പൻകോവിൽ, കാഞ്ചിയാർ ആനവിലാസം, ഉടുമ്പഞ്ചോല എന്നിവിടങ്ങളിൽ നിന്ന് 883 കുടുംബങ്ങളിലെ 3,220 പേരെ ഇന്ന് രാത്രി 8 മണിക്ക് മുൻപ് സുരക്ഷിതസ്ഥാനത്തേക്ക് മാറ്റാൻ ജില്ലാ കലക്ടർ വി.വിഗ്‌നേശ്വരി റവന്യൂ, പൊലീസ് അധികാരികൾക്ക് നിർദേശം നൽകി. ഇവർക്കായി ഇരുപതിലധികം ക്യാംപുകൾ ഒരുക്കി കഴിഞ്ഞു.
ഷട്ടറുകൾ തുറക്കേണ്ട സാഹചര്യമുണ്ടായാൽ പകൽ സമയത്ത് മാത്രമേ ആകാവു എന്ന് തമിഴ്നാടിനോട് അഭ്യർഥിച്ചതായും കലക്ടർ അറിയിച്ചു. ഏത് അടിയന്തര സാഹചര്യവും നേരിടാൻ ജില്ലാ ഭരണകൂടം തയ്യാറാണ്. വെള്ളിയാഴ്ച നാലുമണിവരെ ജലനിരപ്പ് 135.25 ആണ്. റവന്യൂ, പൊലീസ് അധികാരികളുടെ നിർദേശങ്ങൾ പൊതുജനങ്ങൾ കൃത്യമായി പാലിക്കണമെന്നും കലക്ടർ അറിയിച്ചു.