പ്ലാസ്റ്റിക് കുപ്പികൾ തിരിച്ചെടുക്കില്ല: പരീക്ഷണ പദ്ധതിയിൽ നിന്ന് പിന്മാറി ബെവ്‌കോ
പ്ലാസ്റ്റിക് മദ്യകുപ്പികൾ തിരികെ വാങ്ങുന്ന പദ്ധതിയിൽ നിന്ന് ബിവറേജസ് കോർപ്പറേഷൻ (ബെവ്‌കോ) പിന്മാറി. പദ്ധതി പൂർണ്ണമായും പിൻവലിക്കാൻ ബെവ്‌കോ എം.ഡി ഉത്തരവിറക്കി. ജീവനക്കാരുടെ ജോലിഭാരവും ഔട്ട്‌ലെറ്റുകളിലുണ്ടാകുന്ന ശുചിത്വ-പരിസ്ഥിതി പ്രശ്നങ്ങളും ചൂണ്ടിക്കാട്ടിയാണ് ഈ തീരുമാനം.
തിരുവനന്തപുരത്തെയും കണ്ണൂരിലെയും 20 ഔട്ട്‌ലെറ്റുകളിൽ പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച പദ്ധതിയാണ് നിർത്തിവെക്കുന്നത്. പ്ലാസ്റ്റിക് കുപ്പിയിലെ മദ്യം വാങ്ങുമ്പോൾ 20 രൂപ നിക്ഷേപമായി അധികം വാങ്ങുകയും, കുപ്പി തിരികെ നൽകുമ്പോൾ ഈ തുക തിരികെ നൽകുകയും ചെയ്യുന്നതായിരുന്നു പദ്ധതി.
ക്ലീൻ കേരള കമ്പനിയുമായി സഹകരിച്ച് നടപ്പിലാക്കാൻ ഉദ്ദേശിച്ച പദ്ധതിയിൽ നിന്ന് കൺസ്യൂമർഫെഡ് വിട്ടുനിന്നതും കുപ്പി ശേഖരണത്തിനായി അനുയോജ്യമായ കമ്പനിയെ ടെൻഡറിലൂടെ കണ്ടെത്താൻ സാധിക്കാത്തതും തിരിച്ചടിയായി.
