റേഡിയോ ജോക്കി രാജേഷ് കുമാർ വധക്കേസ്: മുഹമ്മദ് സാലിഹിനും അപ്പുണ്ണിക്കും ജീവപര്യന്തം കഠിനതടവ് ശിക്ഷ വിധിച്ചു

  1. Home
  2. Kerala

റേഡിയോ ജോക്കി രാജേഷ് കുമാർ വധക്കേസ്: മുഹമ്മദ് സാലിഹിനും അപ്പുണ്ണിക്കും ജീവപര്യന്തം കഠിനതടവ് ശിക്ഷ വിധിച്ചു

Rj rajesh


റേഡിയോ ജോക്കി രാജേഷ് കുമാർ വധക്കേസിൽ രണ്ടാം പ്രതി മുഹമ്മദ് സാലിഹിനും, മൂന്നാം പ്രതി അപ്പുണ്ണിക്കും ജീവപര്യന്തം കഠിനതടവ് വിധിച്ച് തിരുവനന്തപുരം അഡി.സെഷൻസ് കോടതി. കേസിൽ മുഹമ്മദ് സാലിഹും, അപ്പുണ്ണിയും കുറ്റക്കാരാണെന്നു കോടതി കഴിഞ്ഞ ദിവസം വിധിച്ചിരുന്നു. 4 മുതൽ 12 വരെയുള്ള പ്രതികളെ കോടതി നേരത്തെ വെറുതെ വിട്ടിരുന്നു.
അതേസമയം കൊലപാതകത്തിന് ക്വട്ടേഷൻ നൽകിയ, കേസിലെ ഒന്നാം പ്രതി ഓച്ചിറ സ്വദേശിയും ഖത്തറിലെ വ്യവസായിയുമായ അബ്ദുൽ സത്താറിനെ ഇതുവരെ പിടികൂടാനായിട്ടില്ല. മടവൂർ പടിഞ്ഞാറ്റേല ആശാനിവാസിൽ രാജേഷിനെ 2018 മാർച്ച് 27ന് പുലർച്ചെ 2.30നാണ് മടവൂർ ജംക‌്‌ഷനിൽ സ്വന്തം ഉടമസ്ഥയിലുള്ള മെട്രാസ് റിക്കാർഡിങ് സ്റ്റുഡിയോയിൽ വെച്ച് വെട്ടിക്കൊന്നത്. ഇയാളുടെ സുഹൃത്ത് വെള്ളല്ലൂർ സ്വദേശി കുട്ടന് തോളിനും കൈയ്ക്കും വെട്ടേറ്റിരുന്നു. 
പത്ത് വർഷത്തോളം സ്വകാര്യചാനലിൽ റോഡിയോ ജോക്കിയായിരുന്ന രാജേഷിന് 2016 ജൂണിലാണ് ഖത്തറിൽ ജോലി ലഭിച്ചത്. പത്തു മാസം ഖത്തറിൽ ജോലി ചെയ്ത ശേഷം 2017 മേയിൽ തിരിച്ചെത്തിയ ശേഷമാണ് റിക്കാർഡിങ് സ്റ്റുഡിയോ തുടങ്ങിയതും,നാടൻപാട്ട് സംഘത്തിൽ ചേർന്നതും. ഖത്തറിലായിരുന്നപ്പോൾ അബ്ദുൽ സത്താറിന്റെ ഭാര്യയുമായി രാജേഷിന് ഉണ്ടായിരുന്ന അടുപ്പമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.
കരുനാഗപ്പള്ളി പുത്തൻതെരുവ് കൊച്ചയത്ത് തെക്കതിൽ കെ.തൻസീർ, കുരീപ്പുഴ ചേരിയിൽ വള്ളിക്കീഴ് എച്ച്എസ്എസിനടുത്ത് വാടകയ്ക്ക് താമസിക്കുകയായിരുന്ന സനു സന്തോഷ്, ഓച്ചിറ മേമന വലിയകുളങ്ങര എംഎ കോർട്ടിൽ എ.യാസീൻ, കുണ്ടറ ചെറുമൂട് എൽഎസ് നിലയത്തിൽ സ്ഫടികം എന്നു വിളിക്കുന്ന എസ്.സ്വാതി സന്തോഷ്, കുണ്ടറ മുളമന കാഞ്ഞിരോട് ചേരിയിൽ മുക്കട പനയംകോട് പുത്തൻവീട്ടിൽ ജെ.എബിജോൺ, അപ്പുണ്ണിയുടെ സഹോദരി ഭർത്താവ് ചെന്നിത്തല മദിച്ചുവട് വീട്ടിൽ സുമിത്ത്, സുമിത്തിന്റെ ഭാര്യ ഭാഗ്യശ്രീ, അപ്പുണ്ണിയുടെ കാമുകി എറണാകുളം വെണ്ണല അംബേദ്ക്കർ റോഡ് വട്ടച്ചാനൽ ഹൗസിൽ സിബല്ല ബോണി, സത്താറിന്റെ കാമുകി വർക്കല സ്വദേശി ഷിജിന ഷിഹാബ് എന്നിവരെയാണ് വെറുതെ വിട്ടത്.
ഇതിനിടെ രാജേഷിന്റെ സുഹൃത്തും പ്രധാന സാക്ഷിയുമായ കുട്ടന്‍ കൂറുമാറിയിരുന്നു. ഇയാളുടെ ആദ്യ മൊഴി കോടതി സ്വീകരിച്ചു. ജില്ലാ പ്രോസിക്യൂട്ടർ ഗീനാകുമാരിയാണ് അന്തിമവാദം നടത്തിയത്.