'യു.ടി.എസ് ആപ്പ്': ദൂരപരിധി ഇല്ലാതാക്കി; ഏത് സ്റ്റേഷനിൽനിന്നുള്ള ടിക്കറ്റും ഇനി എവിടെനിന്നും എടുക്കാം

  1. Home
  2. Kerala

'യു.ടി.എസ് ആപ്പ്': ദൂരപരിധി ഇല്ലാതാക്കി; ഏത് സ്റ്റേഷനിൽനിന്നുള്ള ടിക്കറ്റും ഇനി എവിടെനിന്നും എടുക്കാം

uts app


സ്റ്റേഷന്‍ കൗണ്ടറില്‍ പോകാതെ ടിക്കറ്റെടുക്കാവുന്ന മൊബൈല്‍ ആപ്പായ അണ്‍ റിസര്‍വ്ഡ് ടിക്കറ്റിങ് സിസ്റ്റം (യു.ടി.എസ്.) റെയില്‍വേ കൂടുതല്‍ ജനോപകാരപ്രദമാക്കി. ഇനിമുതല്‍ എവിടെയിരുന്നും വിദൂരത്തുള്ള സ്റ്റേഷനില്‍നിന്ന് മറ്റൊരിടത്തേക്കു ജനറല്‍ ടിക്കറ്റ് എടുക്കാം. ഉദാഹരണത്തിന് പത്തനംതിട്ടയില്‍ നില്‍ക്കുന്ന ഒരാള്‍ക്ക് കോഴിക്കോട്ടുനിന്ന് കണ്ണൂരിലേക്കു പോകാന്‍ ടിക്കറ്റെടുക്കാം. പക്ഷേ, മൂന്നുമണിക്കൂറിനകം യാത്രചെയ്തിരിക്കണമെന്നുമാത്രം.

ഇതുവരെ നമ്മള്‍ നില്‍ക്കുന്ന പരിസരപ്രദേശങ്ങളിലെ സ്റ്റേഷനുകളില്‍നിന്നു മാത്രമേ ഈ ആപ്പിലൂടെ ടിക്കറ്റെടുക്കാന്‍ കഴിഞ്ഞിരുന്നുള്ളൂ. ടിക്കറ്റെടുക്കുമ്പോള്‍ സ്റ്റേഷന്റെ 25 കിലോമീറ്റര്‍ പരിധിക്കകത്തുമായിരിക്കണം. അതാണിപ്പോള്‍ ദൂരപരിധിയില്ലാതാക്കിയത്. യു.ടി.എസ്. ആപ്പിലൂടെ ടിക്കറ്റെടുക്കുന്നവരുടെ എണ്ണം ഗണ്യമായി കൂടിയതിനാലാണ് പുതിയ പരിഷ്‌കാരം. എക്‌സ്പ്രസ്/സൂപ്പര്‍ഫാസ്റ്റ് ജനറല്‍ ടിക്കറ്റുകള്‍, സീസണ്‍ ടിക്കറ്റ്, പ്ലാറ്റ്‌ഫോം ടിക്കറ്റ് എന്നിവയും ആപ്പിലൂടെ എടുക്കാം. അഞ്ചുകൊല്ലം മുന്‍പ് ഈ മൊബൈല്‍ ആപ്പ് നിലവില്‍വന്നപ്പോള്‍മുതല്‍ യാത്രക്കാര്‍ ആവശ്യപ്പെട്ടുവരുന്ന കാര്യമാണ് ഇപ്പോള്‍ യാഥാര്‍ഥ്യമായത്.

ആപ്പില്‍ ടിക്കറ്റ് എടുക്കുന്നതു കൂടിയതോടെ കൗണ്ടറിലൂടെയുള്ള ടിക്കറ്റ് വില്‍പ്പന 30 ശതമാനം കുറഞ്ഞിട്ടുണ്ട്. ആപ്പിന്റെ സ്വീകാര്യത കൂടിയതിനാല്‍ പ്രധാന റെയില്‍വേ സ്റ്റേഷനുകളില്‍ ക്യു.ആര്‍.കോഡ് പതിച്ചുള്ള സംവിധാനവും നടപ്പാക്കിയിട്ടുണ്ട്. ആപ്പിലെ ക്യു.ആര്‍. ബുക്കിങ് എന്ന ഓപ്ഷന്‍ ഉപയോഗിച്ച് ടിക്കറ്റെടുക്കാവുന്നതാണിത്. പാസഞ്ചര്‍ വണ്ടികള്‍ മാത്രം നിര്‍ത്തുന്ന ഹാള്‍ട്ട് സ്റ്റേഷനുകളില്‍നിന്നുള്ള ടിക്കറ്റുകളും എടുക്കാവുന്ന പരിഷ്‌കാരവും ആപ്പില്‍ ഇപ്പോള്‍ വരുത്തിയിട്ടുണ്ട്. ഹാള്‍ട്ട് സ്റ്റേഷനില്‍നിന്ന് ആപ്പില്‍ ടിക്കറ്റെടുക്കാമെന്നതിനെ യാത്രക്കാര്‍ വ്യാപകമായി സ്വാഗതംചെയ്തിട്ടുണ്ട്.

ആപ്പില്‍ ടിക്കറ്റെടുത്തവരില്‍ 6.7 ശതമാനം വര്‍ധന

തിരുവനന്തപുരം ഡിവിഷനില്‍ ഒരുവര്‍ഷം മുന്‍പത്തെ കണക്കുകള്‍ പരിശോധിച്ചതില്‍ ആപ്പില്‍ ജനറല്‍ ടിക്കറ്റ് എടുത്ത യാത്രക്കാരുടെ എണ്ണത്തില്‍ 6.7 ശതമാനത്തിന്റെ വര്‍ധനയാണുണ്ടായത്. 2022 ഏപ്രില്‍ മുതല്‍ ജൂലായ് വരെയുള്ള സമയത്ത് ഇങ്ങനെ യാത്രചെയ്തവര്‍ 6,78,496 പേരാണ്. എന്നാല്‍, ഇക്കൊല്ലം ഏപ്രില്‍ മുതല്‍ ജൂലായ് വരെ 27,26,163 പേര്‍ യാത്രചെയ്തു.

പ്രധാന സ്റ്റേഷനുകളില്‍ സ്ഥാപിച്ചിരിക്കുന്ന വെന്‍ഡിങ് മെഷീനുകളിലൂടെ ടിക്കറ്റ് എടുത്തവരുടെ എണ്ണത്തിലും ഒരുകൊല്ലം കൊണ്ട് 3.8 ശതമാനം വര്‍ധനയുണ്ടായിട്ടുണ്ട്.

ഓഗസ്റ്റ് ഒന്നുമുതല്‍ 18 വരെയുള്ള തീയതികളില്‍ മൊത്തം ജനറല്‍ യാത്രക്കാരില്‍ തിരുവനന്തപുരം ഡിവിഷനില്‍ 13.6 ശതമാനവും പാലക്കാട് ഡിവിഷനില്‍ 10.5 ശതമാനവും പേര്‍ ആപ്പിലൂടെ ടിക്കറ്റെടുത്തവരാണ്. ഇക്കാലയളവില്‍ കൗണ്ടറില്‍നിന്നു വിറ്റത് തിരുവനന്തപുരം ഡിവിഷനില്‍ മൊത്തം ടിക്കറ്റിന്റെ 78 ശതമാനവും പാലക്കാട്ട് 60.5 ശതമാനവുമാണ്.