ബലാത്സംഗ കേസ്: എൽദോസ് കുന്നപ്പിള്ളിയെ കോടതി വെറുതെവിട്ടു; പരാതിക്കാരിയടക്കം നാല് സാക്ഷികൾ കൂറുമാറി
ബലാത്സംഗ കേസിൽ പെരുമ്പാവൂർ മുൻ എംഎൽഎ എൽദോസ് കുന്നപ്പിള്ളിയെ കോടതി വെറുതെവിട്ടു. നെയ്യാറ്റിൻകര സെഷൻസ് കോടതിയാണ് വിധി പ്രസ്താവിച്ചത്.കേസിൽ പരാതിക്കാരി ഉൾപ്പെടെ നാല് സാക്ഷികൾ കൂറുമാറിയതാണ് നിർണായക വഴിത്തിരിവായത്. ഇന്നലെയാണ് കേസിൽ മാറ്റം വന്നത്. എൽദോസ് കുന്നപ്പിള്ളി തന്നെ പീഡിപ്പിച്ചിട്ടില്ലെന്ന് പരാതിക്കാരി മൊഴി മാറ്റുകയായിരുന്നു.
2024 മെയ് മാസത്തിൽ തിരുവനന്തപുരം ജില്ലാ ക്രൈംബ്രാഞ്ച് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. ബലാത്സംഗം, വധശ്രമം തുടങ്ങിയ ഗുരുതര കുറ്റങ്ങളാണ് ചുമത്തിയത്. പരാതിക്കാരിയായ യുവതിയെ ഒന്നിലധികം തവണ പീഡിപ്പിച്ചെന്നാണ് കുറ്റപത്രത്തിൽ പറഞ്ഞിരുന്നത്.എൽദോസ് കുന്നപ്പിള്ളിക്കൊപ്പം രണ്ട് സുഹൃത്തുക്കളെയും കേസിൽ പ്രതികളാക്കിയിരുന്നു. പരാതി പിൻവലിക്കാൻ ഭീഷണിപ്പെടുത്തിയെന്നതാണ് ഇവർക്കെതിരായ പ്രധാന ആരോപണം.
